Tuesday, January 15, 2013

മന്ത്രങ്ങളുടെ ദോഷപരിഹാരം

ഏതുവര്‍ഗ്ഗത്തില്‍പ്പെട്ട മന്ത്രങ്ങളാണെങ്കിലും പരമ്പരാഗതമായി സാധകം ചെയ്തുകൊണ്ടിരുന്ന മന്ത്രങ്ങളാണെങ്കില്‍ അവ ദുഷ്ടമന്ത്രങ്ങളാണെന്ന് ഇടയ്ക്കെപ്പോഴെങ്കിലും ബോദ്ധ്യപ്പെടുകയാണെങ്കില്‍ ആ മന്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. മന്ത്രങ്ങളുടെ ആദിയിലും അന്ത്യത്തിലും പ്രണവം (ഓം) ചേര്‍ത്ത് ആ മന്ത്രങ്ങള്‍ തുടര്‍ന്ന് ജപിച്ചാല്‍ ദോഷങ്ങളെല്ലാം തീര്‍ന്ന് സദ്‌ഫലസിദ്ധികളുണ്ടാകുന്നതാണ്.

ശാന്തികര്‍മ്മം


 ശാന്തികര്‍മ്മത്തിന് വെളുത്ത പൂവുകൊണ്ട് രതിയെ പൂജിക്കണം. ശുക്ലപക്ഷത്തിലെ ദ്വിതീയ, തൃതീയ, പഞ്ചമി, സപ്തമി എന്നീ തിഥികളും ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളും ശാന്തികര്‍മ്മത്തിന് ഉത്തമമാണ്.

  ദൈനംദിനജീവിതത്തിലെ എല്ലാ ആപത്തുകളും നീങ്ങി ശാന്തി ലഭിക്കുന്നതിനുള്ള മന്ത്രപ്രയോഗമാണ് ശാന്തികര്‍മ്മത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദാരിദ്രം, രോഗങ്ങള്‍, ഭയം, ആപത്ത് എന്നിവയില്‍ നിന്നെലാമുള്ള മോചനവും അവയുടെ ശമനവുമാണ് ശാന്തികര്‍മ്മങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. വീടിന്റെ ഈശാനകോണിലേക്ക് തിരിഞ്ഞിരുന്നാണ് ശാന്തികര്‍മ്മം അനുഷ്ഠിക്കേണ്ടത്. പത്മാസനത്തില്‍ കാളത്തോലിന്റെ പുറത്ത് ഉപവിഷ്ടനായിട്ടാണ് ഇത് ചെയ്യേണ്ടത്. ശാന്തികര്‍മ്മത്തിന് മന്ത്രം ഗ്രഥനമായി ചൊല്ലണം. അതായത്, ആദ്യം മന്ത്രത്തിന്റെ ഒരക്ഷരവും പിന്നെ വ്യക്തിയുടെ പേരിന്റെ ഒരക്ഷരവും ചൊല്ലുക. ഇങ്ങനെ ഇടകലര്‍ത്തിവേണം ഇതു ചെല്ലേണ്ടത്. ഉദാഹരണത്തിന് രാമായനമഃ എന്ന മന്ത്രവും രവികുമാര്‍ എന്നപേരും താഴെപ്പറയുന്ന രീതിയില്‍ വേണം ചൊല്ലേണ്ടത്: "രാരമാവിയകുനമാമഃര്‍ഃ" 

  ശാന്തികര്‍മ്മത്തിന് കറുകയാണ് ചമതയായി ഹോമിക്കേണ്ടത്. ശംഖുകൊണ്ടുള്ള ജപമാല ഉപയോഗിച്ചുവേണം ശാന്തികര്‍മ്മത്തിലെ മന്ത്രത്തിന്റെ എണ്ണം തിട്ടപ്പെടുത്തേണ്ടത്. ഹോമാഗ്നി ജ്വലിപ്പിക്കുമ്പോള്‍ എരുക്ക്, പ്ലാശ് എന്നിവ വിറകായി ഉപയോഗിക്കാം.

(ഹോമത്തിന് ഉപയോഗിക്കുന്ന മരങ്ങളെയാണ്  (മരകൊള്ളികളെയാണ്) "ചമത" എന്ന് പറയുന്നത്)

ഉഗ്രനരസിംഹ മന്ത്രത്തിന്‍റെ സവിശേഷത എന്ത്?

 മരണഭയം, ക്ഷുദ്രദോഷം, പേടിസ്വപ്നം, ശത്രുദോഷം, വിഭ്രാന്തി തുടങ്ങിയവയില്‍ നിന്ന് രക്ഷനേടാന്‍ ഈ മന്ത്രം ഉപകരിക്കുന്നു. ഈ മന്ത്രം കാണാതെ ചൊല്ലാന്‍ പഠിക്കുന്നതും ചൊല്ലുന്നതും ഈ ദോഷങ്ങള്‍ മാറാന്‍ കാരണമാകും. മാത്രമല്ല ശ്രീപരമശിവനാല്‍ വിരചിതമായ ഈ മന്ത്രം മൂന്നു സന്ധ്യകളിലും ദിവസേന ജപിക്കുന്ന ഭക്തന്‍റെ സകല കഷ്ടതകളും നീങ്ങി ആയുസ്സും ഐശ്വര്യവും വര്‍ദ്ധിച്ചുവരുമെന്നത് നിശ്ചയം.

കലിയുഗത്തിലെ സിദ്ധിമന്ത്രങ്ങള്‍

 നരസിംഹമന്ത്രങ്ങള്‍, ഹയഗ്രീവമന്ത്രങ്ങള്‍, ഭൈരവമന്ത്രങ്ങള്‍, ഗണപതി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീമന്ത്രങ്ങള്‍, കുബേരമന്ത്രങ്ങള്‍, യക്ഷിണീമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, മൂന്നക്ഷരങ്ങളുള്ളവ, ഏകാക്ഷരമന്ത്രം എന്നിവ ഏകാഗ്രതയോടെ പതിവായി ദിവസവും ജപിക്കുന്നവര്‍ക്ക് കാലദോഷങ്ങളുണ്ടാവുകയില്ല; ക്ഷിപ്രത്തില്‍ ഫലപ്രാപ്തികളുണ്ടാവുന്നതുമാണ്.

സാധാരണ ചെയ്യുന്ന ഹോമങ്ങള്‍

 ഫലങ്ങള്‍ ഉപയോഗിച്ചുള്ള ഹോമങ്ങള്‍ ദേവപ്രീതിക്കും പ്ലാശിന്‍ചമതകൊണ്ടുള്ള ഹോമം അഭീഷ്ടകാര്യം സാധിക്കുന്നതിനും ഉത്തമമാണ്. കരവീരപുഷ്പം ഉപയോഗിച്ചുള്ള ഹോമം സ്ത്രീകളെ വശീകരിക്കുന്നതിനും ചിറ്റമൃത് ഉപയോഗിച്ചുള്ള ഹോമ രോഗശമനത്തിനും കറുകഹോമം ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതിനും ശര്‍ക്കര ഉപയോഗിച്ചുള്ള ഹോമം ജനങ്ങള്‍ വശീകരിക്കപ്പെടുന്നതിനും നാല്പാമരം ഉപയോഗിച്ച് തെളിച്ച ഹോമകുണ്ഡത്തില്‍ നെല്ല്, യവം മുതലായവ ഹോമിക്കുന്നത് ഐശ്വര്യസിദ്ധിക്കും ഉത്തമമാണ്. മുരിക്കിന്‍പൂവ് ബ്രാഹ്മണരെ വശത്താക്കാനും പടലോവള്ളി ക്ഷത്രിയരെ വശത്താക്കാനും കൊന്നച്ചമത വൈശ്യരെ വശത്താക്കാനും പുന്നച്ചമത ശൂദ്രരെ വശത്താക്കാനും ഉപയോഗിക്കുന്നു. വരക്, ഉഴുന്ന്, പരുത്തിക്കുരു തുടങ്ങിയവ ശത്രുക്കളെ നേരിടുന്നതിനും നശിപ്പിക്കുന്നതിനുമായി ഹോമത്തിന് ഉപയോഗിച്ചുവരുന്ന വസ്തുക്കളാണ്. ഇതില്‍ വരക് ഉപയോഗിച്ച് ഹോമിച്ചാല്‍ ശത്രുവിന് വ്യാധി (രോഗം) പിടിപെടും. താന്നിച്ചമത ശത്രുവിനെ മാനസ്സികരോഗിയാക്കിമാറ്റും. പരുത്തിക്കുരു, ശത്രുവിന്റെ പ്രവര്‍ത്തനങ്ങളെ അപ്പാടെ സ്തംഭിപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ളവയാണ്. ഉഴുന്ന് ശത്രുവിന്റെ സംസാരശേഷിതന്നെ നശിപ്പിച്ചുകളയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

സര്‍പ്പദോഷ നിവാരണങ്ങള്‍

 സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം. 

പിറന്നാള്‍ ആചരിക്കുമ്പോള്‍

 ഒരു വ്യക്തി ജനിച്ചാല്‍ മലയാളമാസത്തിലെ ജന്മനക്ഷത്രമാണ് പിറന്നാളായി എടുക്കേണ്ടത്. ഒരു ദിവസം ജന്മനക്ഷത്രം 6 നാഴികയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അന്ന് പിറന്നാള്‍ എടുക്കാം. അല്ലെങ്കില്‍ തലേന്നാവും പിറന്നാള്‍. ഒരു മാസത്തില്‍ രണ്ടുതവണ ജന്മനക്ഷത്രം വന്നാല്‍ അവസാനം വരുന്നതായിരിക്കും പിറന്നാള്‍. അന്നേ ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ ചെയ്തു തീര്‍ത്ഥം സേവിച്ചശേഷം ജലപാനംപോലും ആകാവു. വിളക്ക് വെച്ച് ഇലയിട്ട് ഇരുവശത്തും ഓരോരുത്തരെ ഇരുത്തി പെറ്റമ്മയുടെ കൈകൊണ്ട് വിളമ്പിയ അന്നം ശുഭസമയത്ത് കഴിക്കേണ്ടതാണ്. കിഴക്കോട്ട് തിരിഞ്ഞിരുന്നുണനം, ആദ്യം ഗണപതിയ സങ്കല്‍പ്പിച്ച് ഭക്ഷണം വിളമ്പിയ ശേഷമേ പിറന്നാളുകാരന് വിളമ്പാവു. 

സിദ്ധിപ്രദങ്ങളായ മന്ത്രങ്ങള്‍

 മൂന്നക്ഷരങ്ങളുള്ളവ, ഒരക്ഷരം മാത്രമുള്ളവ, നരസിംഹമന്ത്രങ്ങള്‍, കാര്‍ത്തവീര്യാര്‍ജ്ജുനമന്ത്രം, ഗണപതിമന്ത്രങ്ങള്‍, ചേടകാ യക്ഷിണി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീ മന്ത്രം, ശ്യാമാമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, സരസ്വതീമന്ത്രങ്ങള്‍ എന്നിവ ഇന്നത്തെയുഗത്തില്‍ ആര്‍ക്കും ജപിക്കാവുന്ന മന്ത്രങ്ങളാണ്.

കണ്ണെഴുത്ത്

 കുട്ടിയെ കണ്ണെഴുതിക്കുന്ന ചടങ്ങ് ചിലരെങ്കിലും കൊണ്ടാടാറുണ്ട്‌. കുട്ടി ജനിച്ച് ഒമ്പതാം ദിവസം രാവിലെ കുളിപ്പിച്ച് കണ്ണെഴുതിക്കാം. ഇതിന് സാധാരണ കണ്‍മഷി ഉപയോഗിക്കാന്‍ പാടുള്ളതല്ല. കണ്ണില്‍ ആദ്യം പുരട്ടേണ്ട കണ്‍മഷി ഉണ്ടാക്കുന്നതിന് ചില പ്രത്യേകതകള്‍ ഉണ്ട്. കയ്യോന്നിനീരും നാരങ്ങനീരും തുല്യമായി ചേര്‍ത്തതില്‍ വെള്ളമുണ്ടിന്റെ കഷ്ണം മുക്കി ഉണക്കി അത്   പ്ലാവിന്‍ വിറക് കത്തിക്കുന്ന നാളത്തില്‍ കത്തിച്ച് കിട്ടുന്ന കരിയില്‍ നെയ്യ് ചേര്‍ത്ത് കണ്മഷി തയ്യാറാക്കാം. കുഞ്ഞിനെ തെക്കോട്ട്‌ തലവരുന്ന രീതിയില്‍ മടിയില്‍ കിടത്തി കിഴക്ക് ദര്‍ശനമായി തിരിഞ്ഞുനിന്ന് വലതുകൈയ്യിലെ മോതിരവിരല്‍ ആദ്യം ഇടതുകണ്ണിലും പിന്നീട് വലതുകണ്ണിലും മഷിയെഴുതണം.

അര്‍ച്ചനയും ഫലസിദ്ധിയും


കുമാരസൂക്ത അര്‍ച്ചന                             :-  സുബ്രഹ്മണ്യ പ്രീതി 

സാരസ്വതാര്‍ച്ചന                                    :- വിദ്യാഭിവൃദ്ധി

സ്വസ്തി അര്‍ച്ചന                                   :- യാത്രകളില്‍ കാര്യസിദ്ധി 

ഭാഗ്യ അര്‍ച്ചന                                          :- കാര്യസാധ്യം, ധനസമ്പാദനം

ആയുര്‍ അര്‍ച്ചന                                       :- രോഗശമനം, ദീര്‍ഘായുസ് 

സംവാദ അര്‍ച്ചന                                     :- ഐക്യമത്യം, സൗഹാര്‍ദ്ദം

ദേവി അര്‍ച്ചന                                          :- ദേവി പ്രീതി

ത്രിഷ്ടുപ്പ് മന്ത്രാര്‍ച്ചന                              :- ആപല്‍നിവൃത്തി, അഭിഷ്ടസിദ്ധി 

ശ്രീവിദ്യാമന്ത്രാര്‍ച്ചന                               :- വിദ്യയില്‍ ഉന്നതി 

സ്വയംവര മന്ത്രാര്‍ച്ചന                            :- വിവാഹതടസ്സം നീങ്ങാന്‍ 

സര്‍വ്വരോഗശാന്തി മന്ത്രാര്‍ച്ചന              :- രോഗശാന്തി 

ശത്രുസംഹാര മന്ത്രാര്‍ച്ചന                      :-ശത്രുസംഹാരത്തിന്

ഗുരുതി പുഷ്പാഞ്ചലി                              :- ആഭിചാരദോഷം നീങ്ങികിട്ടാന്‍ 

ഗ്രഹപൂജകള്‍                                           :- ഗ്രഹപിഴ ദോഷശാന്തിക്ക് 

രാഹുപൂജ                                                  :- സര്‍പ്പദോഷശമനം 

    നാവുകൊണ്ട് ഉറക്കെ ഭഗവനാമം ഉച്ചരിക്കുമ്പോള്‍ നമ്മുടെ എല്ലാ ശരീര അംഗങ്ങളും പുഷ്ടിയുള്ളതായിത്തീരും. നാമജപവും ഭജനയും വീടുവീടാന്തരം ഉണ്ടെങ്കില്‍ അമംഗളമായവ ദൂരെ മാറിപോവുകതന്നെ ചെയ്യും. നിരന്തര അധ്വാനം ശരീരത്തിനു പുഷ്ടിനല്കുന്നതുപോലെ കഠിനപരീക്ഷണങ്ങള്‍ മനസ്സിനുബലം നല്‍കും. നീചവും അധമവുമായ ചിന്തകളും പ്രവൃത്തികളും മനസ്സില്‍നിന്ന് നീക്കം ചെയ്യണം.  അതിനു കരളുരുകി പ്രാര്‍ത്ഥിക്കുക തന്നെ വേണം.

Thursday, January 10, 2013

വാസ്തു നുറുങ്ങുകള്‍


1. സ്ഥലവും കെട്ടിടവും ഒരുപോലെ പ്രധാനമാണ്. സ്ഥലം ക്ഷേത്രമാണെങ്കില്‍ കെട്ടിടം ബീജമാണ്. സ്ഥലത്തിന്‍റെ ചരിത്രവും യോഗ്യതയും പരിശോധിച്ചറിയണം.

2.കുന്നിന്‍ പ്രദേശമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ ചരിവുള്ള സ്ഥലം തിരഞ്ഞെടുക്കുക. ഈ സ്ഥലത്ത് പതിക്കുന്ന മഴവെള്ളം കിഴക്കോട്ടോ പടിഞ്ഞാട്ടോ ഒഴുകി പോകാന്‍ അനുവദിക്കുക

3. ജലസാമീപ്യങ്ങളുടെ തെക്കോ പടിഞ്ഞാറോ വശത്തുള്ള ഭൂമി ഉത്തമമാണ്.

4. ഗ്യാരേജ് അല്ലെങ്കില്‍ കാര്‍ പോര്‍ച്ചിന് കിഴക്കുഭാഗം ഉത്തമാണ്.

5. ലക്ഷണമൊത്ത ഭവനത്തിന്‍റെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കും.

6. കുംഭം രാശിയിലെ കിണര്‍ ധാരാളം അഭിവൃദ്ധി ഉണ്ടാക്കും. മീനം, മേടം, ഇടവം രാശിയിലും കിണര്‍ കുഴിക്കാം. ഒരു കാരണവശാലും മദ്ധ്യഭാഗത്ത് കിണറ് കുഴിക്കരുത്.

7. വീടുപണിയുടെ ആവശ്യങ്ങള്‍ക്കായി പറമ്പ് കുഴിച്ച ശേഷം മണ്ണ് അധികം വന്നാല്‍ അത്യുത്തമം.

8. ഗൃഹാരംഭ ദിവസത്തെ അശ്വതി തുടങ്ങിയുള്ള നക്ഷത്രങ്ങള്‍ പ്രതിപദം തുടങ്ങിയുള്ള തിഥികള്‍, രവിവാരം തുടങ്ങിയുള്ള ആഴ്ചകള്‍. മേടം തുടങ്ങിയുള്ള രാശി സംഖ്യ ഇവയെല്ലാം കൂട്ടി 9 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 3,5,7,9 വന്നാല്‍ അത്യുത്തമം. ഇതിനെ നിഷ്പഞ്ചകം എന്ന് പറയുന്നു.

9. കിഴക്കുദിക്കില്‍ ധ്വജയോനി, തെക്ക് സിംഹയോനി പടിഞ്ഞാറ് വൃഷഭയോനി,  വടക്ക് ഗജയോനി ഇവ ചേര്‍ന്നാല്‍ ഉത്തമഗൃഹമായി.

10. വീടിന്‍റെ കോണിപ്പടികള്‍ ഇടത്തോട്ട് തിരിഞ്ഞ് പടികള്‍ കയറി വലത്തോട്ട് തിരിഞ്ഞ് പ്രവേശിക്കുന്നതായിരിക്കണം.

11. അടുക്കളയുടെ അളവ് തെറ്റാന്‍ പാടില്ല. ഒരു വീട്ടില്‍ രണ്ട് അടുക്കള പാടില്ല. വീട് വിട്ട്, അടുക്കള നിര്‍മ്മിക്കാന്‍ പാടില്ല.

12. മൂന്ന് ശാലകളുടെ ഗൃഹത്തിനെ ത്രിശാലയെന്നും നാല്ശാലകളുള്ളത് നാലുകെട്ടും, എട്ടുശാലകളുള്ളത് എട്ടുകെട്ടും എന്ന് പറയുന്നു. ഇവ കൂടാതെ പണ്ടുകാലങ്ങളില്‍ 12 കെട്ടും, 16 കെട്ടും പണി ചെയ്യിച്ചിരുന്നു.

13. മാറാല പിടിച്ച വീട് ഐശ്വര്യക്കേട്‌ ഉണ്ടാക്കുമെന്നും, പൂജാമുറി സദാ ശുദ്ധമായിരിക്കണമെന്നും, അടുക്കളയില്‍ കിടന്നുറങ്ങരുതെന്നും വാസ്തുശാസ്ത്രം അനുശാസിക്കുന്നു.

പണപ്പെട്ടിയും ഭണ്ഡാരവും സൂക്ഷിക്കേണ്ടത് എവിടെ?


വീടിന്‍റെ പടിഞ്ഞാറ്, തെക്ക്, തെക്കുപടിഞ്ഞാറ് മുറികളിലാണ് പണപ്പെട്ടിയും ഭണ്ഡാരവുമൊക്കെ സൂക്ഷിക്കേണ്ടത്. കിഴക്കോട്ടോ വടക്കോട്ടോ വേണം അലമാരയുടെ ദര്‍ശനം. പണം അനാവശ്യമായി ചെലവാക്കില്ലെന്നും കൂടുതല്‍ പണം ഉണ്ടാകുമെന്നും ഇത് ഉറപ്പുവരുത്തും. 

  വടക്കുകിഴക്കോ, വടക്കുപടിഞ്ഞാറോ, തെക്കുകിഴക്കോ ഉള്ള മുറികളില്‍ പണപ്പെട്ടി വയ്ക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ ദുര്‍ച്ചെലവുകള്‍ നിയന്ത്രിക്കാനാകാതെ വരികയും പണം വീട്ടില്‍ നിന്ന് പടിയിറങ്ങുകയും ചെയ്യും.

  തെക്കുപടിഞ്ഞാറെ മൂലയില്‍ പണം സൂക്ഷിച്ചാല്‍ സ്വത്ത് ധാരാളം ഉണ്ടാകും. 

  വടക്കുപടിഞ്ഞാറെ മൂലയില്‍ പണം സൂക്ഷിച്ചാല്‍ ചെലവുകള്‍ നിയന്ത്രിക്കാനാവില്ല. പണം, പറന്നുപോകുന്നതുപോലെ നഷ്ടപ്പെടും. വടക്കുകിഴക്കേ മുറിയില്‍ പണം സൂക്ഷിച്ചാല്‍ ദാരിദ്രവും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകും.

ഇരുന്നുവേണമോ ഭക്ഷണം കഴിക്കാന്‍?


 വൈദേശിക ഭക്ഷണസംസ്ക്കാരം ഉള്‍കൊണ്ട മലയാളി പോലും ഇന്ന് നടന്നും നിന്നുമൊക്കെയാണ് ആഹാരം കഴിക്കുന്നതും കുട്ടികളെ കഴിപ്പിക്കുന്നതും. എന്നാല്‍ ചാണകം മെഴുകിയ തറയില്‍ പനയോല തടുക്കില്‍ ചമ്രം പടിഞ്ഞിരുന്ന് മുന്നിലെ തൂശ്ശനിലയില്‍ ഭക്ഷണം കഴിക്കാനാണ് ആദ്യമേ ശീലിച്ചത്. കൂടാതെ പലകയിട്ട് അതില്‍ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കാനും മലയാളിക്കേറെ താല്‍പ്പര്യമായിരുന്നെന്നു.അതിന് പിന്നില്‍ ശാരീരികഗുണകരമായ ചില നാട്ടറിവുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. പക്ഷേ സുഖഭോഗങ്ങളുടെ നടുക്കടലില്‍ അലഞ്ഞ് ദൈവം നല്‍കിയ ജീവിതമാണ് തങ്ങള്‍ തുലയ്ക്കുന്നതെന്ന് ആധുനിക കാലത്തിനറിയില്ല.

   നാം ഭക്ഷണം കഴിക്കുന്ന സമയത്ത് ശരീരത്തിലെ സന്ധികള്‍ക്ക് കാര്യമായ ചലനം അനുഭവപ്പെടുന്നുവെന്ന് ആധുനികള്‍ വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്നു. ഈ ചലനം സന്ധികള്‍ക്ക് അധികഭാരമുണ്ടാക്കും. ഇരുന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഈ അധികഭാരത്തെ കുറയ്ക്കാന്‍ കഴിയും. മാത്രമല്ല നിന്ന് ഭക്ഷണം കഴിച്ചാല്‍ അമിതഭക്ഷണം കഴിക്കാനുള്ള സാഹചര്യവും ഉണ്ടാവുകയാണ്. അമിതഭക്ഷണം ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും ശാസ്ത്രം പറയുന്നു. മുഴുവയര്‍ കഴിക്കാതെ ശീലിക്കുന്നവര്‍ക്ക് സ്വാഭാവിക അസുഖങ്ങളും കുറഞ്ഞിരിക്കുമെന്ന് ആരോഗ്യസംഘടനകളുടെ പ്രതിവാര കുറിപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.

Wednesday, January 9, 2013

കറിവേപ്പില കൈയില്‍ കൊടുക്കാമോ?

 കറിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായാണ് മലയാളി കറിവേപ്പിലയെ കണക്കാക്കി വരുന്നത്. കറിയോടൊപ്പം എല്ലാപേരും കറിവേപ്പില കഴിക്കില്ലെങ്കിലും അതു കറി പാകം ചെയ്യാന്‍ അനിവാര്യം തന്നെ. എന്നാല്‍ കറിവേപ്പില കയ്യില്‍ കൊടുക്കുന്നതിനെ അനുവദിച്ചിട്ടില്ല. കറിവേപ്പില കയ്യില്‍ കൊടുത്താല്‍ കൊടുക്കുന്ന ആളും വാങ്ങുന്ന ആളും തമ്മില്‍ താമസിയാതെ പിണങ്ങുമത്രേ!. ആര്‍ക്കും ആരോടും അങ്ങനെയങ്ങ് പിണങ്ങാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടായിരിക്കാം കറിവേപ്പില സാധാരണ കയ്യില്‍ കൊടുക്കാറുമില്ല. എന്നാല്‍ കറിവേപ്പില വെന്തുകഴിഞ്ഞാല്‍ ഗുണമാണെങ്കിലും പച്ച കറിവേപ്പിലയില്‍ നിന്ന് വിപരീതോര്‍ജ്ജം പ്രസരിക്കുന്നുണ്ടത്രേ!. അതുകൊണ്ടാണ് അതു കയ്യില്‍ കൊടുക്കരുതെന്ന് പറയുന്നത്. ഇത് പറയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ചെമ്പരത്തി, മുല്ല, തുളസി തുടങ്ങിയ ചെടികളില്‍ നിന്നും അനുകൂല ഊര്‍ജ്ജം പ്രസരിക്കുന്നുവെന്നാണ്. അതുകൊണ്ടാണ് ഇവ വീട്ടുമുറ്റത്ത് തന്നെ വച്ചുപിടിപ്പിച്ചിരുന്നതും. പക്ഷേ, ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയവയില്‍ നിന്നും പ്രതികൂല ഊര്‍ജ്ജമാണ് പ്രസരിച്ചുകൊണ്ടിരിക്കുന്നതും. ആധുനിക അലങ്കാരസസ്യസ്നേഹികള്‍ ക്ഷമിക്കുക.

ഭഗവാനിലെത്താന്‍ അഞ്ചുതലങ്ങള്‍ കടക്കണം



അഞ്ചു തലങ്ങള്‍ തരണം ചെയ്യുന്നവര്‍ക്ക് ഈശ്വരനിലെത്താവുന്നതാണ്. കുണ്ഡലം, തണ്ഡലം, വിണ്ഡലം, പാണ്ഡലം, മണ്ഡലം ഇവയാണവകള്‍.

കുണ്ഡലം :- പുനസൃഷ്ടിയ്ക്കുള്ള മോഹം, ആഹാരത്തിനു വേണ്ടിയുണ്ടാകുന്ന പ്രേരണ. ഇണകളുമായി ബന്ധപ്പെടുവാനുള്ള ആര്‍ത്തി ഇവയാണ്. മോഹങ്ങളും സുഖങ്ങളുമാണിവിടെ.

തണ്ഡലം :- തണ്ടത്തരം എന്ന് പറയും. ജീവിച്ചു ജീവിച്ചു പോകുവാനുള്ള വ്യഗ്രത. അതിനായ് എങ്ങനെയും പെരുമാറുവാനുള്ള പ്രേരണ ഉദിയ്ക്കുന്നതാണ്. ജീവിതവ്യഗ്രതയാണിവിടെ. ഞാനെന്നും എനിയ്ക്കെന്നും എന്‍റെതെന്നും ഉള്ള തോന്നലിലൂടെ ജീവിതം കഴിച്ചു കൂട്ടുന്നു ഇപ്പോള്‍.

വിണ്ഡലം :- ജീവിയ്ക്കുക അതിലൂടെ പരമസുഖം അനുഭവിയ്ക്കുക, സുഖത്തിനു വേണ്ടിയും ജീവിയ്ക്കുക, അതിനായി എങ്ങനേയും പ്രവര്‍ത്തിയ്ക്കേണ്ടതായിവരുക. ഭൂമിയില്‍ ഏതുവിധേനയും കഴിഞ്ഞുകൂടുവാനുള്ള ആര്‍ത്തിയോടെ ദിനങ്ങള്‍ കഴിച്ചുകൂട്ടുകയാണിവിടെ.

പാണ്ഡലം :- പരിശുദ്ധം എന്നാണര്‍ത്ഥം. പഞ്ചപാണ്ഡവര്‍ അങ്ങനെയുള്ളവരാകുന്നു. പഞ്ചഭൂതങ്ങങ്ങളാണ് പഞ്ചപാണ്ഡവര്‍, പരമാത്മാവിലേയ്ക്ക് ഈശ്വരനെ അടുപ്പിയ്ക്കുകയും പരമാത്മാവിനെ കൂടെ നിര്‍ത്തുകയും ചെയ്യുന്നു പാണ്ഡവര്‍.

മണ്ഡലം :- ഈശ്വരനിലേയ്ക്ക് പ്രാപിയ്ക്കുന്നതാണ് മണ്ഡലം. "മ" - ഈശ്വരനെന്നാണര്‍ത്ഥം. പരമാത്മാവില്‍ എത്തിച്ചേരുന്നു മണ്ഡലകാലത്ത്. ദേവന്മാര്‍പോലും ഇക്കാലത്ത് ധ്യാനനിരതരായിരിയ്ക്കും. ആദ്യം മുതലുള്ള മൂന്ന് തലങ്ങള്‍ വിടുന്നവര്‍ അവസാനത്തെ മണ്ഡലതലത്തില്‍ എത്തുമ്പോള്‍ ഈശ്വരപ്രാപ്തരാകുന്നതിന് അര്‍ഹരാകുന്നു.

തീ൪ത്ഥാടനം


പാപമകറ്റി ഈശ്വരാനുഗ്രഹം നേടുന്നതിന്‍റെ പ്രതീകമായാണ്തീ൪ത്ഥാടനം നടത്തപ്പെടുന്നത്. വ്രതാനുഷ്ഠാനത്തോടെ യഥാവിധി തീ൪ത്ഥാടനം ചെയ്യുന്നവര്‍ക്ക് മനസ്സിന് പരിശുദ്ധിയും ഈശ്വരാനുഗ്രഹവും ലഭിക്കുന്നുവെന്ന് ആധുനികമതവും സമ്മതിക്കുന്നു. മൂന്നു വിധത്തിലുള്ള തീ൪ത്ഥങ്ങളെയാണ് പൌരാണികര്‍ ഘോഷിക്കുന്നത്.. അവ മാനസം, ജംഗമം, സ്ഥാവരം എന്നിവയാണ്. തീ൪ത്ഥാടനം അനുഷ്ഠിക്കുന്നവര്‍ ഈ മൂന്നുവിധ തീ൪ത്ഥങ്ങളാലും യഥാവിധി ശുദ്ധിവരുത്തേണ്ടതാണ്.

സത്യം, ക്ഷമ, ഇന്ദ്രിയ നിയന്ത്രണം, കരുണ, സല്‍സംസാരം, ജ്ഞാനം, തപസ്സ് ഇവ ഏഴുമാണ്‌ മാനസതീ൪ത്ഥങ്ങള്‍. വിവേകമുള സത്ജനങ്ങളെയാകട്ടെ ജംഗമതീ൪ത്ഥങ്ങളെന്നു വിളിക്കുന്നു. പുണ്യനദികള്‍, പുണ്യതടാകങ്ങള്‍, പവിത്രവൃക്ഷങ്ങള്‍, പുണ്യപര്‍വ്വതങ്ങള്‍, പുണ്യസ്ഥലങ്ങള്‍, സമുദ്രം ഇവ സ്ഥാവരതീ൪ത്ഥങ്ങളാണ്.

വിധി പോലെ വ്രതം നോക്കി, കഴിയുന്ന രീതിയില്‍ ദാനം നല്‍കി, മാതാപിതാക്കളെ വന്ദിച്ച് വേണം തീ൪ത്ഥയാത്ര പുറപ്പെടേണ്ടത്. തീ൪ത്ഥാടനം കഴിഞ്ഞ് മടങ്ങിവരുമ്പോഴും സാധുക്കള്‍ക്ക് ദാനം നല്‍കണം. ഉള്ളില്‍ ഞാനെന്ന വികാരം നശിച്ച് പ്രകൃതിയോടടുക്കുമ്പോള്‍ പൂര്‍ണ്ണപരിശുദ്ധനായി ഒരു വ്യക്തി മാറുന്നു. ഇതു യഥാവിധിയോടെ തീ൪ത്ഥാടനം അനുഷ്ഠിക്കുന്ന വ്യക്തിയില്‍ സംഭവിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Tuesday, January 8, 2013

എന്തുകൊണ്ട് നടയ്ക്കു നേരെ നിന്ന് തൊഴരുത്?


 ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്.

  മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ നീങ്ങി ഏതാണ്ട് മുപ്പത് ഡിഗ്രി ചരിഞ്ഞ് നിന്ന് വേണം തൊഴാന്‍. ബിംബത്തില്‍ കുടികൊള്ളുന്ന കാന്തികരശ്മി അഥവാ ദേവചൈതന്യം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഈ സമയം കൈകാലുകള്‍ ചേര്‍ത്ത് ഇരുകൈകളും താമരമൊട്ടുപോലെ പിടിച്ച് കണ്ണടച്ച് ധ്യാനിക്കണമെന്നാണ് വിധി. അങ്ങനെ ചെയ്യുമ്പോള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിരലുകള്‍ വഴി തലച്ചോറിലെ പ്രാണോര്‍ജ്ജം അതിശക്തിയായി ശരീരമാസകലം വ്യാപിക്കും.

  ഇത്തരത്തില്‍ പ്രാണോര്‍ജ്ജം വ്യാപിക്കുന്ന വഴി ആചാര്യന്മാര്‍ വെളുപ്പെടുത്തിയിട്ടുണ്ട്. പൃഥിശക്തി ചെറുവിരല്‍ വഴിയും ജലശക്തി മോതിരവിരല്‍ വഴിയും അഗ്നിശക്തി നടുവിരല്‍ വഴിയും വായുശക്തി ചൂണ്ടുവിരല്‍ വഴിയും ആകാശശക്തി പെരുവിരല്‍ വഴിയും സൃഷ്ടിക്കപ്പെടുന്നു. പൃഥിശക്തി ശരീരബലം നല്‍കുമ്പോള്‍ ജലശക്തിയാകട്ടെ പ്രാണവികാരബലമാണ് നല്‍കുന്നത്. അഗ്നിശക്തി മനോബുദ്ധിബലം നല്‍കുമ്പോള്‍ വായുശക്തിയാകട്ടെ ബോധബലം നല്‍കുന്നു. ആത്മബലം നല്‍കാന്‍ ആകാശശക്തി ഉപകരിക്കും.

ശനിദോഷം കുറയ്ക്കാന്‍ പ്രത്യേക അനുഷ്ഠാനങ്ങള്‍


 മൂന്ന് പ്രധാന അനുഷ്ഠാനങ്ങള്‍ ശനിദോഷശാന്തിക്കുവേണ്ടി നടത്തിവരുന്നു. അവ ഇവയാണ്.

1). കറുത്തതുണിയില്‍ എള്ളുകെട്ടി നല്ലെണ്ണ ഒഴിച്ച് ദീപം തെളിയിച്ച് വീട്ടില്‍ സന്ധ്യക്ക്‌ ആ ദീപത്തെ വണങ്ങി അയ്യപ്പനെയോ ശാസ്താവിനെയോ ശനീശ്വരനെയോ വന്ദിച്ച് ഇഷ്ടപ്പെട്ട ദേവന്മാരുടെ സ്തോത്രങ്ങള്‍ ചൊല്ലുക.

2). ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഏഴുമണിവരെ ശനിഹോരയാണ്. ഈ സമയത്ത് ചോറില്‍ എള്ളു ചേര്‍ത്ത് കുഴച്ച് ഏഴ് ചെറിയ ഉരുളയുരുട്ടി കാക്കയ്ക്ക് നല്‍കുക.

3). ശനിദോഷമുള്ളവര്‍ ദിവസവും ആഹാരം കഴിക്കും മുമ്പ് ഒരു ഉരുള ചോറ് ശനീശ്വരനെ സങ്കല്‍പ്പിച്ച് കാക്കയ്ക്ക് നല്‍കിയശേഷം ഭക്ഷണം കഴിക്കുക.

   സൂര്യപുത്രനാണ് ശനി, സൂര്യന്‍ പകല്‍ സമയത്ത് വാഴുമ്പോള്‍ ശനി തന്റെ ശക്തി മുഴുവന്‍ പുറത്തു കാണിക്കില്ലത്രേ! രാത്രിയായാല്‍ ശനി ശക്തനായിത്തീരും. ഏഴരശ്ശനി അപകടങ്ങള്‍ രാത്രിയാണ് കൂടുതല്‍ കണ്ടുവരുന്നത്. കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുന്നതാണ് അത്തരക്കാര്‍ക്ക് നല്ലത്. എന്നാല്‍ വ്യാഴം ഇഷ്ടഭാവത്തില്‍ ചാരവശാല്‍ നിന്നാല്‍ ശനിദോഷം താരതമ്യേന കുറയുന്നതാകുന്നു.

ഗൃഹപ്രവേശം / പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ?


ഗൃഹപ്രവേശം 
   ഗൃഹനാഥ ഇടതുകാലും ഗൃഹനാഥന്‍ വലതുകാലും വെച്ചുവേണം പുതുഗൃഹത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍. പാല്‍പ്പാത്രവും കൊളുത്തിയ നിലവിളക്കുമേന്തി വീടിന് ഒരു പ്രദിക്ഷണം വെച്ച് വേണം ഇവര്‍ അകത്തേയ്ക്ക് കടക്കാന്‍.

പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ?
   യാതൊരു വസ്തുക്കളെയും, പ്രത്യേകിച്ച് ഭക്ഷണസാധനങ്ങളെ അനാവശ്യമായി കളഞ്ഞുകൂടാ എന്നത് പൊതുനിയമമാണ്. എന്നാല്‍, ഇങ്ങനെ കളയുന്നത് ഒരു നല്ല ദിവസമാണെങ്കിലോ ? അത് ഏറെ മോശമായിരിക്കും.

   ഗൃഹപ്രവേശത്തിന്റെ നാള്‍ പാല്‍ അടുപ്പില്‍വെച്ച് തിളപ്പുച്ചു തൂവികളയുന്ന രീതി ഒട്ടുംതന്നെ ശരിയല്ല. പാല്‍ കാച്ചിയശേഷം ഈശ്വരനെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അത് താഴെയിറക്കിവയ്ക്കുക. അതിനുശേഷം മൂന്നു ചെറിയസ്പൂണ്‍ പാല്‍ മൂന്നുതവണയായി അടുപ്പിലോഴിച്ച് അഗ്നിദേവന് സമര്‍പ്പിക്കുക. ഇത്രയേ വേണ്ടു.

  തികഞ്ഞ പ്രാത്ഥനയോടുകൂടി സ്ത്രീയും പുരുഷനും ചേര്‍ന്നുവേണം പാല്‍പ്പാത്രം അടുപ്പില്‍ വെയ്ക്കാനും പിന്നീട് ഇറക്കിവെയ്ക്കാനും


ഗൃഹാരംഭം / ഗൃഹപ്രവേശ മുഹൂര്‍ത്തം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

   നിറംകൊണ്ട് പാല്‍ സത്വഗുണ രൂപിയാണ്. പാലില്‍ നെയ്യടങ്ങിയിരിക്കുന്നത് അദൃശ്യവുമാണല്ലോ. ഇതുപോലെ നമ്മളില്‍ അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ കണ്ടെത്താനുള്ള സന്ദേശമാണ് ഗൃഹപ്രവേശത്തിലെ ആദ്യ ചടങ്ങായ പാലുകാച്ചലിലൂടെ നിര്‍വഹിക്കുന്നത്. അടുത്തത്‌ വാസ്തുബലി എന്ന പൂജയാണ്. ക്ഷേത്രം ദേവന്റെ ശരീരം എന്നപോലെ ഗൃഹം വാസ്തുപുരുഷന്റെ ദേഹമാണ്. ഈ പുരുഷനെ തൃപ്തിപ്പെടുത്താന്‍ ദേവപൂജ ആവശ്യമാണ്‌. ഇത്തരത്തിലുള്ള പൂജയിലൂടെയാണ് ഹൈന്ദവ തത്ത്വത്തിന്റെ പൂര്‍ണ്ണത.

ഗൃഹാരംഭം / ഗൃഹപ്രവേശ മുഹൂര്‍ത്തം


 ആദിത്യന്‍ മകരം തുടങ്ങിയും കര്‍ക്കിടകം തുടങ്ങിയും ചരരാശികളില്‍ നില്‍ക്കുന്ന സമയം കിഴക്ക് മുതലായ ദിക്കുകളില്‍ ഗൃഹാരംഭത്തിനു ശുഭം. അങ്ങനെ വരുമ്പോള്‍ മകരം, കുംഭം, കര്‍ക്കിടകം, ചിങ്ങം ഈ മാസങ്ങളില്‍ കിഴക്കേതും പടിഞ്ഞാറും ദിക്കുകളില്‍ ആരംഭിക്കാം. മേടം, ഇടവം, തുലാം, വൃശ്ചികം ഈ മാസങ്ങളില്‍ വടക്കേതും തെക്കേതും ആരംഭിക്കാം. ഇതില്‍ കര്‍ക്കിടകമാസം വര്‍ജിക്കുന്നത് ഉത്തമം.

        മകം, മൂലം ചോറുണിന്നുവിധിച്ച പതിനാറു നക്ഷത്രങ്ങളും ഗൃഹാരംഭത്തിനു ശുഭമാണ്‌. മേടം, കര്‍ക്കിടകം, തുലാം, മകരം രാശികളൊഴികെ മറ്റു എട്ടുരാശികളും ഗൃഹാരംഭമുഹൂര്‍ത്തത്തിന് ശുഭമാണ്‌. ഇതില്‍ സ്ഥിര രാശികളും മൂര്‍ദ്ധോദയവും ഒത്തുവന്നാല്‍ അത്യുത്തമമാണ്.

         ആദിത്യന്‍ കാര്‍ത്തിക നക്ഷത്രത്തിലും ഉഭയരാശികളിലും കര്‍ക്കിടക്കത്തിലും നില്‍ക്കുന്നകാലം ഗൃഹാരംഭം ചെയ്യരുത്. സിംഹക്കരണവും വ്യാഘ്രക്കരണവും വര്‍ജ്യമാണ്‌. ഗൃഹാരംഭാത്തിന്നു നാലാമേടത്ത് പാപന്മാര്‍ നില്‍ക്കരുത്. അഷ്ടമത്തില്‍ കുജന്‍ ഒട്ടും നല്ലതല്ല. ലഗ്നത്തില്‍, ആദിത്യനെ വര്‍ജിക്കണം.

        ഞായറും ചൊവ്വയും ഗൃഹാരംഭം പാടില്ല. പ്രതിഷ്ഠാമുഹൂര്‍ത്തത്തില്‍ പറഞ്ഞവിധം ഇവിടെയും വേദനക്ഷത്രം വര്‍ജിക്കണം. പൂര്‍വ്വരാത്രങ്ങള്‍രണ്ടും അപരാഹ്നവും നിന്ദ്യമാണ്. ഇപ്രകാരമുള്ള ദോഷങ്ങളും നിത്യദോഷങ്ങളും ഗൃഹനാഥന്റെ കര്‍ത്തൃദോഷവും ജന്മനക്ഷത്രം ജന്മാഷ്ടമരാശി തച്ചന്ദ്രന്‍, മൂന്ന് അഞ്ച്, ഏഴ് നക്ഷത്രങ്ങള്‍ പ്രത്യേകം വര്‍ജിക്കണം.

ഗൃഹപ്രവേശം :- 

ഗൃഹപ്രവേശത്തിന്‌ കര്‍ക്കിടകം, കന്നി, കുംഭം രാശികളില്‍ ആദിത്യന്‍ നില്‍ക്കുന്ന സമയം ആശുഭമാണ്. അതായത് കര്‍ക്കിടകം, കന്നി, കുംഭം മാസങ്ങള്‍ ഒഴിവാക്കണം. ശിഷ്ടം ഒമ്പത് മാസങ്ങളും ഉത്തമങ്ങളാണ്. മറ്റെല്ലാനിയമങ്ങളും ഗൃഹാരംഭവിധിപോലെ തന്നെ.

പൂജാമുറി


വീട്ടിലെ പൂജാമുറി കിഴക്കോട്ട് അഭിമുഖമായിട്ടായിരിക്കണം. ചിത്രങ്ങളും രൂപങ്ങളും കിഴക്കോട്ടായി വെക്കണം. തെക്കോട്ട്‌ അഭിമുഖമായി നിന്ന് ഒരിക്കലും നമസ്കരിക്കരുത്. അതനുസരിച്ചായിരിക്കണം പൂജാമുറിയില്‍ ദൈവങ്ങളുടെ ഫോട്ടോയും പ്രതിമകളും മറ്റും സ്ഥാപിക്കാന്‍. അധികം ഫോട്ടോകളും പ്രതിമകളും പൂജാമുറിയില്‍ വെക്കാതിരിക്കുന്നതാണ് നല്ലത്. ചിതലരിച്ച ഫോട്ടോകളും ഒടിഞ്ഞ പ്രതിമകളും ശില്പങ്ങളും പൂജാമുറിയില്‍ വെക്കുന്നത് ദോഷകരമാണ്. പൂജാമുറിയില്‍ ദിവസവും രണ്ടുനേരം വിളക്കുവച്ച് പ്രാര്‍ത്ഥിക്കണം. കെടാവിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം. വൃത്തിയും ശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ കഴിയുന്നവര്‍ മാത്രമേ വീട്ടില്‍ പൂജാമുറിയൊരുക്കാവു. പൂജാമുറി ക്ഷേത്രംപോലെ പരിശുദ്ധമാണ്. ക്ഷേത്രത്തിലെ ഈശ്വരവിഗ്രഹം പോലെത്തന്നെയാണ് ഫോട്ടോകളും പ്രതിമകളും. വിളക്കുവെച്ച് പ്രാത്ഥിച്ചാല്‍ അവയ്ക്ക് ഈശ്വരചൈതന്യം വരും. ക്ഷേത്രംപോലെ പരിപാലിക്കാന്‍ കഴിയാത്തവര്‍ ഒരിക്കലും ഗൃഹത്തില്‍ പൂജാമുറിയൊരുക്കാതിരിക്കുക. വൃത്തിയോടും ശുദ്ധിയോടും കൂടി ഇഷ്ടദേവന് പൂക്കളും പഴങ്ങളും സമര്‍പ്പിക്കാം. 

         ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭമല്ല. എന്നാല്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു അഭിഷേകാദി കര്‍മ്മങ്ങള്‍ നടത്തി ആരാധിക്കുന്നത് ചിലപ്പോള്‍ ദോഷമായേക്കും. ഗാര്‍ഹികമായ ആശുദ്ധികള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലും എന്നും നിഷ്ഠയോടെ പൂജാദികര്‍മ്മങ്ങള്‍ ഭവനങ്ങളില്‍ നടത്തുക പ്രായോഗികമല്ലാത്തതിനാലും വിഗ്രഹപ്രതിഷ്ഠ ഭവനങ്ങളില്‍ ഒഴിവാക്കുന്നതാണ് ഉത്തമം. നിത്യ ബ്രഹ്മചാരിയായ ശ്രീ ഹനുമാന്റെയും അയ്യപ്പസ്വാമിയുടെയും ചിത്രം പൂജാമുറിയിലൊഴികെ ഗൃഹത്തില്‍ മറ്റൊരിടത്തും സൂക്ഷിക്കരുത്.

ശിവന് ധാര കഴിക്കുന്നതെങ്ങനെ?

ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ശിവലിംഗത്തിന്‍റെ മുകളില്‍ കെട്ടിത്തൂക്കിയ ധാരാപാത്രത്തില്‍ ഏറ്റവും നടുവില്‍ നിര്‍മ്മിച്ച വളരെ  ചെറിയ ദ്വാരത്തില്‍ കൂടി മൂന്ന് ദര്‍ഭകള്‍ കൂട്ടിപ്പിരിച്ച ചരട് കീഴ്പ്പോട്ടിറക്കി ശിവലിംഗത്തിന്‍റെ നിറുകയില്‍ മുട്ടിക്കുന്നു. ഇതിനുശേഷം ധാരാപാത്രത്തില്‍ ശുദ്ധജലം നിറച്ച് അതിനോടുകൂടി ഘടിപ്പിച്ച നീണ്ട ദര്‍ഭ രണ്ടു കൈയും കൂട്ടിപ്പിടിച്ച് നിവര്‍ന്ന് നിന്ന് ശ്രീരുദ്രം തുടങ്ങിയ വേദത്തിലെ ശൈവസൂക്തങ്ങള്‍ ജപിക്കുന്നു. മന്ത്രശക്തി ഉള്‍കൊള്ളുന്ന മുഴുവന്‍ ജലവും ശിവലിംഗത്തില്‍ വീണുകഴിയുന്നതുവരെ സൂക്തം ജപിച്ച് തീര്‍ക്കുകയാണ് പതിവ്. മഹാരോഗ പരിഹാരമായി ധാര കണക്കാക്കപ്പെടുന്നു.

അടുക്കളയുടെ കിഴക്ക് ദിക്കില്‍ തുറക്കുന്ന ജന്നല്‍ എന്തിന്?


പഴയകാല ഭവനങ്ങള്‍ പരിശോധിച്ചാല്‍ കൃത്യസ്ഥലത്ത് തന്നെ പണിതിരിക്കുന്ന അടുക്കള കാണാം. മാത്രമല്ല അടുക്കളയില്‍ നിന്നും കിഴക്ക് ദിക്കിലേയ്ക്കു തുറക്കുന്ന ജന്നലും കാണാം.

പുതിയ വീടുവയ്ക്കുന്നവരോടും പഴമക്കാര്‍ പറയാറുണ്ട്‌, അടുക്കളയുടെ കിഴക്ക് ദിക്കിലേയ്ക്കു തുറക്കുന്ന ഒരു ജന്നലെങ്കിലും വേണമെന്ന്.

അടുക്കളയില്‍ നിന്നാണല്ലോ പാചകം ചെയ്യുന്നതുകാരണം പുക ഉയരുന്നത്. അതുകൊണ്ട് പുക പുറത്തേക്ക് പോകാനായിരിക്കും ഇത്തരത്തിലൊരു ജന്നലിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതെന്നാണ് ഇപ്പോഴും പലരും ധരിച്ചുവച്ചിരിക്കുന്നത്.

എന്നാല്‍ വാസ്തവം അതല്ല. ഒരു വീട്ടില്‍ ദിവസത്തിന്‍റെ ആദ്യം സജീവമാകുന്ന സ്ഥാനമാണ് അടുക്കള. അതുകൊണ്ട് വിറ്റാമിന്‍ അടങ്ങിയിരിക്കുന്ന പുലര്‍വെയില്‍ അടുക്കളയില്‍ കടക്കേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ മനസ്സിലാക്കിയിരുന്നുവെന്നു സാരം. അതിനാലാണ് കിഴക്കുവശത്തെ ജന്നല്‍ തുറക്കാന്‍ അവര്‍ ഉപദേശിക്കുന്നത്.

മാത്രമല്ല, തെക്കുപടിഞ്ഞാറുനിന്ന് കടന്നു വരുന്ന സ്വാഭാവിക കാറ്റ് അടുക്കളയിലെ പുകയും ആശുദ്ധവായുവും പുറത്തേയ്ക്ക് കൊണ്ടുപോകേണ്ടതും ഇത്തരത്തില്‍ കിഴക്ക് സ്ഥാപിച്ചിരിക്കുന്ന കിഴക്കേ ജന്നല്‍ വഴിയാണെന്നതും കൊണ്ടാണ്.

വഴിപാടുകള്‍ക്കുള്ള സ്ഥാനമെന്ത്?


ക്ഷേത്രാരാധനയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വഴിപാടുകള്‍. നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിയ്ക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍വച്ച് ചെയ്യുന്ന ത്യാഗമാണിതെന്നും ഒരു വിശ്വാസമുണ്ട്‌. യഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ് വഴിപാടുകള്‍. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഭാഗഭാക്കാക്കിത്തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. വഴിപാടുകളിലൂടെ ഭക്തന്‍ ക്ഷേത്രദേവന്‍റെ ഒരു ഭാഗമായിത്തീരുന്നു. ഭക്തിനിര്‍ഭരമായ മനസ്സ് ദേവനില്‍ത്തന്നെ കേന്ദ്രീകരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുക്കൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണ ഫലം നല്‍കുക തന്നെ ചെയ്യും. വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടി ഫലം വഴിപാടുകള്‍ കഴിച്ചുകൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവെ നടത്തപ്പെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തരംതിരിക്കും. അര്‍ച്ചന, അഭിഷേകം, ചന്ദനംചാര്‍ത്തല്‍, നിവേദ്യം, വിളക്ക്, മറ്റുള്ളവ എന്നിങ്ങനെയാണ് ആ വിഭജനം.

മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ ദേവതയ്ക്ക് പൂജാ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്ന വഴിപാടാണ് അര്‍ച്ചന.

വിവിധ ദ്രവ്യങ്ങളെക്കൊണ്ടും മന്ത്രോച്ചാരണങ്ങളെക്കൊണ്ടും ബിംബത്തില്‍ നടത്തുന്ന അഭിഷേകങ്ങള്‍ ദേവന്‍റെ സ്ഥൂലസൂക്ഷ്മശരീരത്തെ മുഴുവന്‍ കുളിര്‍പ്പിക്കുന്നതോടൊപ്പം ഭക്തന്‍റെ ഹൃദയത്തേയും മനസ്സിനേയും ദിവ്യാനുഭൂതിയില്‍ ലയിപ്പിക്കുന്നു. ദാരു, കടുശര്‍ക്കര എന്നീ ബിംബങ്ങള്‍ ഒഴികെ മറ്റുള്ളവയ്ക്കെല്ലാം അഭിഷേകം പതിവാണ്. ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, പനിനീര്‍, കളഭം, പഞ്ചാമൃതം തുടങ്ങിയവയെല്ലാം അതാത് ദേവതകള്‍ക്കനുസരണമായി അഭിഷേകത്തിന് ഉപയോഗിക്കുന്നു. ശിവന് ഭസ്മവും ജലവും, വിഷ്ണുവിന് കളഭവും പാലും, മുരുകന് പഞ്ചാമൃതവും പനിനീരും വിശേഷമാണ്. നെയ്യ്, പഞ്ചഗവ്യം എന്നിവ എല്ലാവര്‍ക്കും പ്രിയങ്കരമാണ്.

ദേവബിംബങ്ങളില്‍ മുഖത്ത് മാത്രമോ പൂര്‍ണ്ണമോ ചന്ദനം ചാര്‍ത്തുന്ന വഴിപാടാണ് ചന്ദനം ചാര്‍ത്തല്‍. ഉഷ്ണരോഗശമനത്തിനും ചര്‍മ്മരോഗശമനത്തിനും അഭീഷ്ടസിദ്ധിയ്ക്കും ചന്ദനംചാര്‍ത്തല്‍ വഴിപാട് നടത്താറുണ്ട്‌.

പുഷപങ്ങള്‍ ചാര്‍ത്തുന്നതും ഒരു വഴിപാടാണ്. ആകാശപ്രതീകമായ പുഷ്പത്തെ സമര്‍പ്പിക്കുന്നതോടെ സര്‍വ്വഭൗതിക സുഖങ്ങളും ലഭ്യമാകുന്നു.

വിളക്കുകളില്‍ പ്രധാനം നെയ്യ് വിളക്കാണ്. ഇത് പൊതുവെ ശ്രീകോവിലിനുള്ളിലാണ് തെളിയിക്കാറുള്ളത്. എള്ളെണ്ണ, വെളിച്ചെണ്ണ തുടങ്ങിയവ അകത്തും പുറത്തും വിളക്കിനായി ഉപയോഗിക്കുന്നു.. നീരാഞ്ജനവിളക്ക് തുടങ്ങിയ പ്രത്യേക വഴിപാടുകളുണ്ട്. നേത്രരോഗ ശമനത്തിനും അഭീഷ്ടസിദ്ധിയ്ക്കും നെയ്യ്വിളക്കും വാതരോഗശമനത്തിനും ശനിദോഷപരിഹാരത്തിനും എള്ളെണ്ണ വിളക്കും നീരാഞ്ജനവിളക്കും ,മനശാന്തിക്കായി ചുറ്റുവിളക്കും നടത്താറുണ്ട്‌.



പവിത്രമായ നിവേദ്യങ്ങള്‍ ഓരോ ദേവതാ സങ്കല്‍പമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ത്രിമധുരം, വെള്ളനിവേദ്യം, മലര്‍നിവേദ്യം, പായസനിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാല്‍പ്പായസം, നെയ്പ്പായസം, കൂട്ടപ്പായസം, കടുംപായസം എന്നിങ്ങനെ പല വിധത്തിലുണ്ട്. വിഷ്ണുവിന് പാല്‍പ്പായസവും, ദേവിക്ക് കൂട്ടപ്പായസവും, സുബ്രഹ്മണ്യന് പഞ്ചാമൃതവുമാണ് വിശേഷം.

നാളികേരം അടിച്ചുടയ്ക്കുന്ന വഴിപാടു സര്‍വ്വസാധാരണമായി കണ്ടുവരുന്നത് ഗണപതി ക്ഷേത്രങ്ങളിലാണ്. ക്ഷേത്രത്തില്‍ ഇതിനായി സംവിധാനം ചെയ്തിരിക്കുന്ന ശിലയിന്മേലോ തറയിലോ നാളികേരം ആഞ്ഞടിക്കുമ്പോള്‍ അതിന്‍റെ ബാഹ്യാവരണമായ ചിരട്ടയും അകത്തെ കഴമ്പും ചേര്‍ന്ന് ഛിന്നഭിന്നമാകുകയും അന്തര്‍ഭാഗത്തുള്ള ജലം ബഹിര്‍ഗമിച്ച് ഒഴുകുകയും ചെയ്യുന്നു.. വിഘ്നവിനാശകനായ ഗണപതിഭഗവാന്‍റെ ആരാധനയ്ക്കനുയോജ്യമായ വഴിപാട് തന്നെയാണിത്.

ഈശ്വരസാക്ഷാത്ക്കാരത്തിന്‍റെ അഭിലാഷം ഉണ്ടാകുന്നതും ഈ ജഗത്തിലെ സര്‍വ്വവും ഈശ്വര സൃഷ്ടമാണെന്ന ബോധം ഉണ്ടാകുന്നതും മന്ത്രസാധനയില്‍ ചൈതന്യ സ്വരൂപമായ ദേവതയുടെ ആറംഗങ്ങളില്‍ ഒന്നായ ഫട് എന്ന അസ്ത്രമന്ത്രം കൊണ്ടാണ്. മന്ത്രയോഗത്തിലെ ഷട്കാരവും വെടി പൊട്ടിക്കുന്ന ശബ്ദവുമെല്ലാം ഉളവാക്കുന്നത് തരംഗരൂപമായ സ്പന്ദനവിശേഷത്തെയാണ്. അതുപോലെ കതിനവെടി പൊട്ടിക്കുന്നത് പ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍മ്മത്തിന് കാരണമായ ശബ്ദബ്രഹ്മത്തിന്‍റെ സ്ഫോടനം എന്ന നിലയ്ക്ക് പ്രതീകാത്മകമായിട്ടാണ്.

പൂജയ്ക്കും നിവേദ്യത്തിനും മറ്റും ആവശ്യമായ പഴം, ശര്‍ക്കര, പഞ്ചസാര തുടങ്ങിയ ദ്രവ്യങ്ങളെ തുലാഭാരം നടത്തുന്നയാളിന്‍റെ തൂക്കത്തിന് ദേവങ്കല്‍ സമര്‍പ്പിക്കുന്ന ഒരു വഴിപാടാണ് തുലാഭാരം. തന്നെയും തന്‍റെ സര്‍വ്വസ്വവും ദേവപാദത്തില്‍ അര്‍പ്പിച്ച് കൃതകൃത്യത അടയുന്ന പരമഭാഗവതനായ ഭക്തന്‍റെ അനുഷ്ഠാനമാണ് തുലാഭാരം.

അര്‍ച്ചന, അഭിഷേകം, മാലയും ചന്ദനവും ചാര്‍ത്തല്‍, വിളക്ക്, നിവേദ്യം എന്നിവ കൂടാതെ എണ്ണമറ്റവഴിപാടുകള്‍ ഇനിയുമുണ്ട്. ഗണപതിഹോമം, കറുകഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയവ ഇതില്‍ ചിലതാണ്. രോഗശാന്തിക്കും മനശാന്തിക്കും ശിവന് ധാരയും ഐശ്വര്യത്തിന് നിറപറയും ദാരിദ്രദുഃഖശമനത്തിനും ഐശ്വര്യത്തിനും അന്നദാനവും വഴിപാടുകളായി നടത്താറുണ്ട്‌.

ഇങ്ങനെ വഴിപാടുകളും അതിന്‍റെ ഫലശ്രുതിയും എണ്ണമറ്റതാണ്. അഭീഷ്ടസിദ്ധിയ്ക്ക് മുമ്പും ശേഷവും വഴിപാട് നടത്തുന്ന പതിവുണ്ട്. വഴിപാടുകള്‍ നേരുന്നതു മുതല്‍ ഭക്തന്‍റെ ഹൃദയവും മനസ്സും ഭഗവാനില്‍ കേന്ദ്രീകരിച്ചിരിക്കും.

പറയിടുന്നത് എന്തിനാണ്?

കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച് പറയിടുന്ന പതിവുണ്ട്. ദേവന്‍റെ വിഗ്രഹം ആനയുടെ മുകളില്‍ എഴുന്നെള്ളിച്ച് ഓരോ ഗൃഹത്തിലും എത്തുന്നു. ക്ഷേത്രത്തിലെ പൂജാരിയാണ്‌ എഴുന്നള്ളിക്കുന്നത്. ചെണ്ടയും, മദ്ദളവും, വെടിയും ഉണ്ടായിരിക്കും. വീട്ടിലെ ഗൃഹസ്ഥ മുറ്റമടിച്ച് വൃത്തിയാക്കി തറ ചാണകം കൊണ്ട് മെഴുകുന്നു. അതിനുശേഷം അതിനു മുകളില്‍ അരിമാവുകൊണ്ട് കാലം വരയ്ക്കുന്നു. അതിനുമുകളില്‍ തൂശനില നിരത്തി വിളക്ക് കത്തിച്ചതിനുശേഷം ഗണപതിയ്ക്ക് വയ്ക്കുന്നു. ദേവന്‍റെ വിഗ്രഹം മുറ്റത്തുവന്നാലുടന്‍ ഒരുപറ നെല്ല് വിളക്കിന് മുന്നില്‍ വയ്ക്കുന്നു. പൂജാരി പൂജിച്ചതിനുശേഷം നെല്ല് ദേവനായി സമര്‍പ്പിക്കുന്നു. പൂജാരിയ്ക്ക് ദക്ഷിണ കൊടുത്തുകഴിഞ്ഞാല്‍ പറയിടല്‍ തീര്‍ന്നു. ഇപ്രകാരം ചെയ്യുന്നത് ജന്മനാളിലുള്ള ദോഷങ്ങള്‍ തീരുന്നതിനും വീടിന് ഐശ്വര്യമുണ്ടാകുന്നതിനും വേണ്ടിയാണ്.

കുറിതൊടലിന്‍റെ പ്രസക്തി


കുറിതൊടല്‍ എന്നത് ഹൈന്ദവരുടെ സുപ്രധാന അനുഷ്ഠാനമാണ്. കഴുത്ത്, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം, പുറത്ത് രണ്ട്, കണങ്കാലുകള്‍ ഇങ്ങനെ പന്ത്രണ്ട് ഭാഗങ്ങളില്‍ ഭസ്മമം, കുങ്കുമം, ചന്ദനം എന്നീ മൂന്ന് ദ്രവ്യങ്ങള്‍കൊണ്ട് ചാര്‍ത്തുന്ന രീതിയെ "കുറിതൊടല്‍" എന്ന് വിളിക്കുന്നു. നെറ്റിത്തടമാണ് കുറിതൊടലിന്‍റെ പ്രധാനഭാഗം. വിദ്യയേയും ജ്ഞാനത്തേയും കുറിക്കുന്ന ഈ സ്ഥാനത്ത് തിലകം ധരിക്കുമ്പോള്‍ അവിടെ ദേവാത്മകമായ ചൈതന്യം ഉണരുന്നു.

സ്നാനത്തിനുശേഷമാണ് തിലകം ധരിക്കുന്നത്. തിലക്കത്തിനുപയോഗിക്കുന്ന പ്രധാന വസ്തുക്കളായ ഭസ്മം, ചന്ദനം, കുങ്കുമം എന്നിവ മൂന്നും ജ്ഞാനദര്‍ശനത്തെ സൂചിപ്പിക്കുന്നു. ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയുമാണ് ഈ മൂന്ന് ദ്രവ്യങ്ങളും കുറിക്കുന്നത്. ഇതില്‍ ഭസ്മം ശൈവവും, ചന്ദനം വൈഷ്ണവവും, കുങ്കുമം ശാക്തവുമാണ്.

ലലാടത്തിനു കുറുകെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഭസ്മക്കുറി ഇടണമെന്നാണ് ശാസ്ത്രം. മൂന്നുകുറി സന്യാസിമാര്‍ മാത്രമേ തൊടാവു. എല്ലാവര്‍ക്കും ഒറ്റക്കുറി ധരിക്കാം. ഓരോ ഭസ്മരേഖയും തനിക്കു കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം ഇവയെയാണ് സൂചിപ്പിക്കുന്നത്. കുറിയുടെ എണ്ണം അതാതു കഴിഞ്ഞു എന്നതിന്‍റെ സൂചനയാണ്.

ഭസ്മം നെറ്റിയ്ക്ക് ലംഭമായി മുകളിലേയ്ക്ക് ധരിക്കാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ് നെറ്റിക്ക് കുറുകെ ഭസ്മം ധരിക്കുന്നത്. ഭസ്മം എടുത്ത വിരലുകള്‍ വലതു കൈയിലേതാകണമെന്നും, നെറ്റിയുടെ ഇടതുവശത്താരംഭിച്ച് കുറിയിട്ട ശേഷം തലയ്ക്ക് ചുറ്റുമായി പ്രദക്ഷിണംവെച്ച്, തള്ളവിരല്‍കൊണ്ട് ഭ്രൂമദ്ധ്യത്തില്‍ സ്പര്‍ശിച്ച് നിര്‍ത്തണമെന്നുമാണ് ഭസ്മധാരണവിധി. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ ഇവകളില്‍ ഭസ്മം നനച്ചുതേച്ച്, ഇടതു കൈയിലെ വിരലുകളിലും പതിച്ച് രണ്ടു കൈകളുംകൊണ്ട് ഒരേസമയം പന്ത്രണ്ടു സ്ഥാനങ്ങളിലും ഭസ്മക്കുറിയണിയാം. സ്ത്രീകള്‍ ഭസ്മം നനച്ചണിയരുത്.

ചന്ദനം സര്‍വ്വവ്യാപിയായ വിഷ്ണുതത്ത്വത്തെ സൂചിപ്പിക്കുന്നു. വിഷ്ണു എന്ന പദത്തിനര്‍ത്ഥം വ്യാപകന്‍ എന്നാകുന്നു. ഇതു സൂചിപ്പിക്കാന്‍ ചന്ദനം ഉപയോഗിക്കുന്നു. ചന്ദനത്തിന്‍റെ ഗുണം സുഗന്ധമാണ്. ചന്ദനഗന്ധം പെട്ടെന്ന് സര്‍വ്വത്ര പരക്കുന്നതാണ്. ഒരു ഔഷധം കൂടിയായ ചന്ദനം സംസാരദുഃഖം എന്ന രോഗത്തിന് മരുന്നായ വിഷ്ണുഭക്തിയെ സൂചിപ്പിക്കുന്നു. ചന്ദനം മോതിരവിരല്‍കൊണ്ട് തൊടണം. നെറ്റിക്ക് മദ്ധ്യഭാഗത്ത് ലംബമായി ഇത് തൊടണം. ഭസ്മം പോലെ നെറ്റിക്ക് കുറുകെ ചന്ദനം അണിയുന്നത് വൈഷ്ണവ സമ്പ്രദായങ്ങള്‍ നിഷേധിക്കുന്നു. സുഷുമ്നാനാഡിയുടെ പ്രതീകമാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്.

കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്‍റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാതത്ത്വത്തെ ഇതു സൂചിപ്പിക്കുന്നു. ലലാടത്തിനു നടുവിലോ, ഭ്രൂമദ്ധ്യത്തിലോ കുങ്കുമം തൊടാം. വിശാലമായ ആത്മാവില്‍ ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ് ഇത് ഒരു ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്.

നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. കുങ്കുമം നെറ്റിയ്ക്ക് കുറുകെയോ നെടുകെയോ തൊട്ടുകൂടാ എന്നാണ് ശാക്തമതം, തൃകോണം, ചതുരം, യോനി, ബിന്ദു ഇങ്ങനെയുള്ള ആകൃതികളിലും കുങ്കുമം തൊടാറുണ്ട്‌.

തിലകം ചാര്‍ത്തുന്നത് മോതിരവിരല്‍ കൊണ്ടാണെങ്കില്‍ ശാന്തിയും, നടുവിരല്‍കൊണ്ടാണെങ്കില്‍ ആയുര്‍വൃദ്ധിയും, ചൂണ്ടുവിരല്‍കൊണ്ടാണെങ്കില്‍ പുഷ്ടിയും കൈവരുന്നു. നഖം സ്പര്‍ശിക്കാതെ വേണം തിലകം ധരിക്കേണ്ടത്. ചെറുവിരല്‍ ഉപയോഗിക്കാന്‍ പാടില്ല. ആര്‍ത്തവം, പുല, അശൗചം തുടങ്ങിയ അശുദ്ധികളുള്ളപ്പോള്‍ അനുഷ്ഠാനപരമായ തിലകധാരണം ഒഴിവാക്കണം.

ദാനത്തിന്‍റെ പ്രസക്തി എന്ത്?

ഇല്ലാത്തവര്‍ക്ക് ധനം കൊടുക്കുന്നതാണ് ദാനം. അല്ലാത്തവ എല്ലാം ലാഭേച്ഛയോടെ ചെയ്യുന്ന മറ്റ് കര്‍മ്മങ്ങളില്‍പ്പെടുന്നതാണ്. കൊടുത്തതിന് പകരമായോ അല്ലെങ്കില്‍ അതുപോലെയോ തിരികെ തരുവാന്‍ കഴിവില്ലാത്തവര്‍ക്ക് നല്‍കുന്നതിനെയാണ്‌ "ദാനം" എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ഇച്ഛിച്ചാല്‍ ആ കര്‍മ്മം ദാനമാകുന്നില്ല. ഭാവിയില്‍ ലഭ്യമാകുന്ന ഏതെങ്കിലും പ്രതിഫലം മനസ്സില്‍ക്കണ്ട് കൊടുക്കുന്ന കര്‍മ്മം ദാനകര്‍മ്മമാകുന്നില്ല. ദാനധര്‍മ്മം നന്മകള്‍ ചേര്‍ക്കുന്നു. എന്നാലും അവശര്‍ക്കായുള്ളതും രഹസ്യമായുള്ളതുമായ ദാനമാണ് ഉത്തമം. അത് ധാരാളം നന്മകള്‍ നിങ്ങളില്‍ ചേര്‍ക്കും.

നാമജപം എന്തിനു വേണ്ടി


കലിയുഗത്തില്‍ ഈശ്വരോപാസനയ്ക്ക് ഏറ്റവും ഫലപ്രദമാണ് നാമജപം. ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്നു. സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന് അനുഷ്ഠിക്കാന്‍ പ്രയാസം നേരിടുന്നു. സത്യയുഗത്തില്‍ "ധ്യാനം" ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ് നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന് ത്രേതായുഗത്തില്‍ "യാഗവും", ദ്വാപരയുഗത്തില്‍ "പൂജയും" പ്രധാന ഉപാസനാമാര്‍ഗ്ഗങ്ങളായിരുന്നു. കലിയുഗത്തില്‍ മനുഷ്യമനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു. അതുകൊണ്ടാണ് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി  നിര്‍ദ്ദേശിയ്ക്കപ്പെടുന്നത്. കലിയുഗത്തിന്‍റെ ദുരിതങ്ങള്‍ തരണം ചെയ്യുവാനുള്ള മാര്‍ഗ്ഗമെന്താണെന്നാരാഞ്ഞ നാരദനോട് ഭഗവാന്‍ നാരായണന്‍റെ നാമം ജപിയ്ക്കുകയാണ് വേണ്ടതെന്ന് ബ്രഹ്മാവ്‌ ഉപദേശിച്ചു.

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

ഇതാണ് ആ മന്ത്രം. ഈ പതിനാറ് നാമങ്ങള്‍ നിത്യവും ഭക്തിപൂര്‍വ്വം ജപിച്ചാല്‍ മാലിന്യങ്ങളകന്ന്‌ മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇത് ജപിക്കുന്നതിന് ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതിനെ "സാലോക്യമോക്ഷം" എന്ന് പറയുന്നു. ഭഗവാന്‍റെ സമീപത്തുതന്നെ എത്തിചേരുന്നതാണ് "സാമീപ്യമോക്ഷം". ഭഗവാനില്‍ ലയിച്ച് ഭഗവാന്‍ തന്നെയായിത്തീരുന്നത് "സായൂജ്യമോക്ഷം". ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നമജപം കൊണ്ട് സിദ്ധിക്കുന്നു. മുന്‍ജന്മ പാപങ്ങളാണ് ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ ഗ്രഹപ്പിഴകളും ഒഴിവാകും.

ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളുള്ളതിനാല്‍ കീര്‍ത്തനമാണ് ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.

നാമജപത്തിന്‍റെ ഫലമെന്ത്?


പഥ്യമായി മൂന്നുകോടി നാമം ജപിച്ചാല്‍ നമ്മുടെ കൈയിലുള്ള കൈരേഖകള്‍ മാറിവരുന്നതായി കാണാന്‍ കഴിയും. നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്. പഥ്യാചരണത്തോടെ മൂന്നുകോടി നാമജപം നടത്തുന്ന വ്യക്തിയെ ഒരിക്കലും രോഗം ബാധിക്കുകയില്ല. നാലുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്രമുണ്ടാകുന്നതല്ല. അയാളുടെ ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും. അഞ്ചുകോടി നാമജപം നടത്തിയാല്‍ അയാളുടെ ബുദ്ധിയ്ക്ക് തെളിച്ചമുണ്ടായി ജ്ഞാനം വര്‍ദ്ധിക്കുന്നു. ആറുകോടി നാമം ജപിച്ചാല്‍ ഉള്ളിലുള്ള ശത്രുക്കള്‍ നശിക്കുന്നു. പുറത്തെ ഒരു ശത്രുവിനെ നശിപ്പിച്ചാല്‍ ആ സ്ഥാനത്ത് മറ്റനേകം ശത്രുക്കള്‍ ഉണ്ടാകും. അകത്തെ ശത്രു നശിച്ചാല്‍ ഒരിടത്തും ശത്രുക്കള്‍ കാണുകയില്ല. ഏഴുകോടി നാമജപം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് ആയുസ്സ് വര്‍ദ്ധിക്കുകയും പുരുഷന്‍റെ ഭാര്യ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ഏറ്റവും അനുകൂലമായിത്തീരുകയും ചെയ്യും. എട്ടുകോടി നാമം ജപിച്ചാല്‍ മരണകാലം നീണ്ടുകിട്ടും. മാത്രമല്ല, അന്ത്യകാലത്ത് ഭഗവാന്‍ പുണ്യതീര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെവച്ച് ശാന്തവും പവിത്രവുമായ മരണം നല്‍കുകയും ചെയ്യും. ഒമ്പതുകോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ തന്‍റെ ഇഷ്ടദേവതാരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കും.

നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം. നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു. നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു. ഭൌതികദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും.

ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു. ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല. ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്. അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു.

Monday, January 7, 2013

നാഗവഴിപാടുകളും ഫലസിദ്ധികളും


വെള്ളരി, ആയില്യപൂജ, നൂറും പാലും         :-  സമ്പല്‍സമൃദ്ധിക്ക് 

പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍   :- വിദ്യക്കും സല്‍കീര്‍ത്തിക്കും

 ഉപ്പ്      :- ആരോഗ്യം വീണ്ടുകിട്ടാന്‍

മഞ്ഞള്‍  :- വിഷനാശത്തിന്

ചേന   :- ത്വക്ക് രോഗശമനത്തിന്

കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്

നെയ്യ്  :- ദീര്‍ഘായുസ്സിന്

വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ :-  സര്‍പ്പദോഷ പരിഹാരത്തിന് 

പാല്, കദളിപ്പഴം, നെയ്യ് പായസ്സം   :-  ഇഷ്ടകാര്യസിദ്ധി

നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി  :- സന്താനലാഭത്തിന്

പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.

സാളഗ്രാമപൂജയുടെ പിന്നിലെ രഹസ്യം എന്താണ്?

  സാളഗ്രാമങ്ങള്‍ വൈഷ്ണവ പ്രതീകമാണ്. തീ൪ത്ഥാടന സമയത്താണ് അധികവും ഇവ പൂജിക്കാറുള്ളത്. വീടുകളില്‍ വച്ച് പൂജിക്കുന്നവരും ഉണ്ട്. പ്രത്യേകം പാത്രങ്ങളില്‍ വെള്ളത്തിലാണ് സൂക്ഷിക്കുക. പൂജയ്ക്ക് പൂക്കളും തുളസിയും ഉപയോഗിക്കാറുണ്ട്. ജലാംശം നിശ്ശേഷം വറ്റിപോകരുതെന്ന് വിശ്വാസം.

നേപ്പാളാണ് സാളഗ്രാമത്തിന്റെ ഉറവിടം. നദിയുടെ ശക്തിയായ ഒഴുക്കില്‍പെട്ട് ഉരുളന്‍ കല്ലുകളാകുന്നു. ഒരിനം പ്രാണികള്‍ കല്ലുതുളച്ച്  പലതരം ചക്രങ്ങള്‍ കൊത്തിയുണ്ടാകുന്നു. ചക്രങ്ങളുടെ ആകൃതിക്കനുസരിച്ചും നിറം നോക്കിയും ഓരോ ഈശ്വരനാമങ്ങള്‍ നല്‍കിയിരിക്കുന്നു.

പാന്പും സ്വപ്നഫലങ്ങളും

പത്തി വിടര്‍ത്തിയ പാന്പിനെ സ്വപ്നത്തില്‍ കണ്ടാല്‍ ശത്രുക്കളുടെ ശല്യമുണ്ടാകും. പത്തിവിടര്‍ത്തിയ രണ്ട് പാന്പിനെ സ്വപ്നം കണ്ടാല്‍ ഐശ്വര്യം കൈവരും. പാന്പിനെ കൊല്ലുന്നതായി സ്വപ്നം കണ്ടാല്‍ ശത്രു മൂലമുള്ള ദുരിതം അകലും. പാന്പ് കൊത്തുന്നതായി സ്വപ്നം കണ്ടാല്‍ സമ്പല്‍ സമൃദ്ധിയാണ് ഫലം. പാന്പ് വിരട്ടിയോടിക്കുന്നതായി സ്വപ്നം കണ്ടാല്‍ ദാരിദ്രം. പാന്പ്  കാലില്‍ വട്ടം ചുറ്റുന്നതായി സ്വപ്നം കണ്ടാല്‍ ശനിദശനടക്കുന്നു എന്നാണു ഫലം. പാന്പ് ടിയേറ്റ് ചോര ഒഴുകുന്നതായി സ്വപ്നം കണ്ടാല്‍ ശനിദശ കഴിഞ്ഞു എന്ന് ഫലം. പാന്പ്  കഴുത്തില്‍ വീഴുന്നതായി സ്വപ്നം കണ്ടാല്‍ സമ്പന്നനായി തീരുമെന്നാണ് വിശ്വാസം.

ലക്ഷണമൊത്ത ഒരു ഭവനം ഏതു വിധം


 പൂര്‍ണ്ണലക്ഷണമൊത്ത ഒരു വീടിന് കിഴക്കേ ദിക്കിലേക്കായിരിക്കും ദര്‍ശനമുണ്ടാവുക.

 വടക്കോട്ട്‌ ദര്‍ശനമായാലും നല്ലത് തന്നെ.

  മനുഷ്യന് ശ്വാസോച്ച്വാസം ചെയ്യാന്‍, ആഹാരം കഴിക്കാന്‍, വിസര്‍ജിക്കാന്‍ എന്നിവയ്ക്കായി മൂന്നു ദ്വാരങ്ങള്‍ ഉള്ളതുപോലെ ഉത്തമഗൃഹത്തിനും പുറത്തേക്ക് മൂന്നു വാതിലുകള്‍ ഉണ്ടായിരിക്കണം.

  ലക്ഷണമൊത്ത വീടിന് കണ്ണുകളായി ജനാലകള്‍ ആവശ്യാനുസരണം ഉണ്ടായിരിക്കണം. ലക്ഷണമൊത്ത ഒരു ഭവനത്തിന്റെ കുംഭംരാശിയില്‍ നല്ലൊരു കിണര്‍ നിര്‍മ്മിചിരിക്കണം. മീനം രാശിയിലോ, മേടം രാശിയിലോ, ഇടവം രാശിയിലോ കിണര്‍ ആവാം.

  പുറത്തുനിന്നും വീട്ടുമുറ്റത്തേയ്ക്കുള്ള പ്രവേശനമാര്‍ഗ്ഗം മറ്റ് ദിക്കുകളെ അപേക്ഷിച്ച് കിഴക്കുദിക്കില്‍ നിന്നാകുന്നതാണ് ഉത്തമം.

  നല്ലൊരു വീടിന്റെ മുറ്റത്തോ, പറമ്പിലോ, കാഞ്ഞിരം, സ്വര്‍ണ്ണക്ഷീരി  എന്നീ വൃക്ഷങ്ങള്‍ ഉണ്ടായിരിക്കാനേ പാടില്ല.

ഗൃഹപ്രവേശം, വിവാഹം വലതുകാല്‍ വച്ച് കയറുന്നതിന്റെ സവിശേഷത


ഹൈന്ദവാചാര പ്രകാരം ഗൃഹപ്രവേശം, വിവാഹം മുതലായ ചടങ്ങുകളില്‍ വലതുകാല്‍ വച്ച് കയറുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായി ഏവരും കാണുന്നു. കാര്യവിജയം, ഐശ്വര്യം മുതലായവയ്ക്ക് വേണ്ടി, എവിടേയ്ക്ക് കയറുന്നുവോ അവിടെ വലതുകാല്‍ വച്ച് അകത്ത് കയറണമെന്ന് ഹൈന്ദവവിശ്വാസം നിഷ്കര്‍ഷിക്കുന്നു.

    ഒരു പുരുഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം അവന്റെ വലതുവശത്തിനും സ്ത്രീയെ സംബന്ധിച്ച് അവളുടെ ഇടതുവശത്തിനുമാണ്. സ്ത്രീയാണെങ്കില്‍ അവളുടെ പാദചലനത്തില്‍ മുന്നോട്ട് വയ്ക്കുന്ന ആദ്യപാദം ഇടത്തേതും പുരുഷനാണെങ്കില്‍ വലത്തേതുമാകണമെന്ന് നിഷ്കര്‍ഷിക്കുന്നു

    പഞ്ചഭൂതങ്ങളില്‍ അഗ്നിതത്ത്വത്തില്‍ കര്‍മ്മേന്ദ്രിയങ്ങളാണ് കാലുകള്‍. ശരീരത്തെ ചലിപ്പിക്കുക എന്നതാണല്ലോ കാലുകളുടെ ധര്‍മ്മം. ഒരു പ്രവര്‍ത്തനത്തെ സഹായിക്കുന്ന ശക്തി ക്രിയാശക്തിയാണ്. പഞ്ചഭൂതങ്ങളില്‍ ക്രിയാശക്തിയെ സൂചിപ്പിക്കുന്നത് അഗ്നിയാണ്. അതുകൊണ്ടാണ് കാലുകള്‍ അഗ്നിതത്ത്വത്തിന്റെ കര്‍മ്മേന്ദ്രിയങ്ങളാണ് എന്ന് പറയുന്നത്. (ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങള്‍).

    അഗ്നിയുടെ രണ്ടു പ്രധാനപ്പെട്ട വകഭേദങ്ങളാണ് സൂര്യനും ചന്ദ്രനും. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവു സ്വാധീനം ചെലുത്തുന്നവയാണ് നാഡികള്‍. ഇവയില്‍ നട്ടെല്ലിന് ഇരുവശത്തും സ്ഥിതിചെയ്യുന്ന രണ്ടു നാഡികളാണ് പിംഗള നാഡിയും ഇഡാ നാഡിയും. പിംഗളനാഡിയെ സൂര്യനും ഇഡാനാഡിയെ ചന്ദ്രനും സ്വാധീനിക്കുന്നു. ഇതില്‍ സൂര്യന്‍ രജോഗുണമുള്ളതും ക്രിയാത്മകവുമാണ്. സൂര്യസ്വാധീനം ഏറെയുള്ള പിംഗള നാഡിക്ക് ഏറ്റവും പ്രാധാന്യമുള്ളത് പുരുഷനിലാണ്. അതുകൊണ്ട് അവന്‍ ക്രിയാശീലമുള്ളവനും പ്രവര്‍ത്തന നിരതനുമായിരിക്കും. 

    സ്ത്രീയില്‍ ഇടതുവശത്തെ നാഡിയായ ഇഡാനാഡിക്കാണ് പ്രാമുഖ്യം. ഈ നാഡിയെ സ്വാധീനിക്കുന്നത് ചന്ദ്രനാണ്. ചന്ദ്രന്‍ ഇച്ഛാശക്തിയുടെ പ്രതീകവും ശീതളവുമാണ്. അതിനാല്‍ സ്ത്രീകള്‍ ഇച്ഛാശക്തി കൂടുതലുള്ളവരായി കാണുന്നു. ഇപ്രകാരം പുരുഷന്റെ വലതുകാല്‍, വിജയത്തിനുള്ള പരാശക്തിയെ ഉള്‍ക്കൊള്ളുന്നതും സ്ത്രീയുടെ ഇടതുകാല്‍, ഇച്ഛാ പൂര്‍ത്തീകരണത്തിനുള്ള പരാശക്തിയെ ഉള്‍ക്കൊള്ളുന്നതുമാകുന്നു.

    വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകളില്‍ മേല്‍പ്പറഞ്ഞ നാഡീ പ്രവര്‍ത്തനമനുസരിച്ച് പുരുഷന്‍ ഇടതുപാദം പടിക്കെട്ടിലൂന്നി വലതുകാലാണ് ആദ്യം അകത്തേയ്ക്ക് പ്രവേശിപ്പിക്കേണ്ടത്. സ്തീയെ സംബന്ധിച്ചിടത്തോളം അവളുടെ ഇടതുകാലാണ് ദേവീശക്തിയെ ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ട് സ്ത്രീകള്‍ വലതുകാല്‍ പടിക്കെട്ടിലൂന്നി ഇടതുകാല്‍ ആദ്യം പ്രവേശിപ്പിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുമ്പോള്‍, ഗൃഹത്തില്‍ പുരുഷനിലൂടെ ക്രിയാത്മകതയും സ്ത്രീയിലൂടെ ഇച്ഛാശക്തിയും പ്രവേശിക്കുന്നു. തന്മൂലം കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകുന്നു.

പ്രാര്‍ത്ഥനകളും ജപങ്ങളും

 പ്രാര്‍ത്ഥനകളും ജപങ്ങളും മൂന്നുരീതിയില്‍ ഭക്തര്‍ അനുഷ്ഠിക്കുന്നു. ചുണ്ടുകള്‍ ചലിക്കാതെ മനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതാണ്  ഒന്നാമത്തെ രീതി ഇത് ഉത്തമം. ചുണ്ടുകള്‍ ചലിപ്പിച്ചുകൊണ്ട്  ചെയ്യുന്ന പ്രാര്‍ത്ഥന മാധ്യമം. മറ്റുള്ളവര്‍ കേള്‍ക്കുന്നവിധം ശബ്ദംവച്ചുള്ള പ്രാര്‍ത്ഥന അധമം. ചുണ്ടുകള്‍ ചലിപ്പിക്കാതെ മനസ്സിനുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതാണ് അത്യുത്തമം.

വിവാഹ മുഹൂര്‍ത്തം


വിവാഹനക്ഷത്രം :-
     അത്തം, മകീര്യം, രോഹിണി, മകം, ചോതി, രേവതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം, അനിഴം, ഈ 11 നാളും വിവാഹത്തിന് ഉത്തമമാണ്.  രോഹിണി, മകീര്യം, ചോതി, ഉത്രം നാളുകള്‍ 4 ഉം അത്യന്തം ഉത്തമങ്ങളാണ്. മൂലത്തിനും മകത്തിനും ആദ്യപാദവും, രേവതിക്ക് അന്ത്യപാദവും വര്‍ജിച്ചു ശിഷ്ടം സ്വീകരിക്കണം.

വിവാഹവാരം :-  
     വിവാഹത്തിന് എല്ലാ ദിനങ്ങളും ശുഭമെന്നുണ്ട്. എന്നിരുന്നാലും, ഞായറും ചൊവ്വയും ശനിയും ശോഭനമല്ല. ശുഭാശുഭപ്രധാനങ്ങളാണ്. തിങ്കളും ബുധനും വ്യാഴവും വെള്ളിയും അത്യുത്തമങ്ങളാണ്. വിവാഹം രാത്രി കാലത്താണെങ്കില്‍ വാരദോഷം ചിന്തനീയമല്ല.

മുഹൂര്‍ത്തലഗ്നം :-
        വിവാഹമുഹൂര്‍ത്തത്തിന് മേടം രാശി ഒരിക്കലും ശുഭമല്ല. പ്രാശ്ചിത്തം ചെയ്തും സ്വീകരിക്കാന്‍ കൊള്ളാവുന്നതല്ല. വൃശ്ചികം രാശി നിന്ദ്യമാണ്. ശേഷം 10 രാശിയും വിവാഹ മുഹൂര്‍ത്തലഗ്നത്തിനു  സ്വീകരിക്കാം. കന്നി, തുലാം, മിഥുനം രാശികള്‍ വിവാഹമുഹൂര്‍ത്തലഗ്നത്തിന്നു  അത്യുത്തമമാണ്. കര്‍ക്കിടകം, മീനം, ധനു, ഇടവം രാശികള്‍ മാധ്യമമാണ്. എന്നാല്‍ ശുഭഗ്രഹം നില്‍ക്കുന്നുണ്ടെങ്കില്‍ ഈ രാശികളും ഉത്തമം തന്നെ. വ്യാഴം നില്‍ക്കുന്ന ചിങ്ങം രാശിസമയം ഉത്തമമാണ്. ഇങ്ങനെ രാശികളുടെ ബലാബലംനോക്കി സമയത്തിനൊത്ത് മുഹൂര്‍ത്ത ലഗ്നം നിശ്ചയിക്കപ്പെടണം.

ഗ്രഹസ്ഥിതി :-
     വിവാഹമുഹൂര്‍ത്തലഗ്നത്തില്‍ ചന്ദ്രനും, അഷ്ടമത്തില്‍ രാഹുകുജന്മാരും നില്‍ക്കരുത്. എഴില്‍ ഒരു ഗ്രഹവും ഉണ്ടാകാന്‍ പാടുള്ളതല്ല. എഴാമിടം ശുദ്ധമായിരിക്കണം. നിത്യദോഷദളത്തിലും ഗ്രഹസ്ഥിതിദോഷദളത്തിലും ലഗ്നത്തില്‍ ആദിത്യന്‍ നില്‍ക്കുന്നത് വര്‍ജിക്കണമെന്നുപറഞ്ഞിട്ടുണ്ട്. 

വിവാഹമാസങ്ങള്‍ :-
        മീന 15 തിയതി മുതല്‍ മീനം കഴിയുവോളവും, കര്‍ക്കിടകം, കന്നി, കുംഭം, ധനുമാസങ്ങളും വിവാഹം നടത്താന്‍ ഉത്തമങ്ങളല്ല. ഉത്തരായനകാലം ശ്രേഷ്ഠവും ദക്ഷിണായനകാലം മധ്യമവുമാണ്. ഇവയില്‍ മേല്‍പറഞ്ഞ മാസങ്ങള്‍ വര്‍ജിക്കുകതന്നെ വേണം.

വരജനിഭം :-
   വരന്റെ ജന്മനക്ഷത്രം, വിവാഹ മുഹൂര്‍ത്തത്തിനു ആ നക്ഷത്രം വര്‍ജിക്കണം. അനുജന്മനക്ഷത്രങ്ങള്‍ വര്‍ജിക്കണമെന്നില്ല. വധുവിന്റെ ജന്മനക്ഷത്രവും അനുജന്മനക്ഷത്രവും വര്‍ജിക്കേണ്ടതില്ല.

നിശാമധ്യം :-
    വിവാഹം രാത്രിയാണെങ്കില്‍ രാത്രി മധ്യം രണ്ടുനാഴിക - അഷ്ടമമുഹൂര്‍ത്തം - സര്‍വ്വത്ര നിന്ദ്യമാണ്. വിവാഹത്തിന് അതിനിന്ദ്യമാണ്. 

ജന്മാസ്തഖേടന്മാര്‍ :-
      ജനിച്ച നക്ഷത്രകൂറിന്റെ - സ്ത്രീയുടെയും പുരുഷന്റെയും - ഏഴില്‍ ചാരവശാല്‍ ഗ്രഹങ്ങള്‍ നില്‍ക്കുന്ന സമയം വിവാഹം നടത്തരുത്. പ്രത്യേകിച്ച് ആദിത്യനും ചൊവ്വയും നില്‍ക്കുമ്പോള്‍ വിവാഹം അരുത്. സപ്തമത്തില്‍ നിന്ന് ഗ്രഹങ്ങള്‍ പകര്‍ന്നുപോകാന്‍ കാലതാമസം വരുമെന്നുകണ്ടാല്‍ ശുഭഗ്രഹയോഗമോ ശുഭദൃഷ്ടിയോ സപ്തമത്തിനുണ്ടായാല്‍ പ്രാശ്ചിത്തം ചെയ്തു നടത്താമെന്നുണ്ട്. ആദിത്യകുജന്മാര്‍ ജന്മരാശിക്കൂറിന്നേഴില്‍ ഉണ്ടായിരിക്കാന്‍ പാടില്ല. ഇവര്‍ നിന്നാല്‍ പ്രാശ്ചിത്തവും പരിഹാരവും ചെയ്തു വിവാഹം വിധിക്കരുത്.

   "ജാമിത്രശുദ്ധി സ്ത്രീണാം തു വിശേഷേണനിരീക്ഷ്യതെ" എന്നുള്ളതിനാല്‍ വധുവിന്റെ ജന്മരാശിയുടെ ഏഴാം ഭാവം പരിപൂര്‍ണ്ണമായും ശുദ്ധമായിരിക്കണം എന്നു സിദ്ധാന്തിക്കുന്നതിനാല്‍ പ്രാശ്ചിത്തം ബാധകമാകുന്നത് പുരുഷജന്മ രാശിക്കൂറിന്റെ ഏഴിലെ ഗ്രഹയോഗത്തിനു മാത്രമാണ്.

കൃഷ്ണാഷ്ടമി :-
    നിത്യദോഷത്തില്‍ പൂര്‍വ്വാപരപക്ഷങ്ങളിലെ അഷ്ടമികള്‍ വര്‍ജിക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹത്തിന് കൃഷ്ണാഷ്ടമി വര്‍ജിക്കേണ്ടതില്ല. ശുക്ലാഷ്ടമി വര്‍ജിക്കുകയും വേണം.

അഭിജിത് മുഹൂര്‍ത്ത മഹിമ :-
     അഭിജിത് മുഹൂര്‍ത്തം വിവാഹാദി ശുഭകര്‍മ്മങ്ങള്‍ക്ക് ഏറ്റവും വിശേഷമാണ്. തിഥി വാരാദി ഏതെങ്കിലും ദോഷമുണ്ടെങ്കില്‍ത്തന്നെയും ആ ദോഷശക്തിയെ ഇല്ലാതാക്കുന്നതും നന്മയെ പ്രദാനം ചെയ്യുന്നതുമായ ഒന്നാണ് അഭിജിത് "മുഹൂര്‍ത്തം"

      ആദിത്യന്‍ നേരെമുകളില്‍ വരുമ്പോള്‍ ഉണ്ടാകുന്ന മദ്ധ്യാഹ്നം 4 - മിനിട്ടുകഴിച്ച് മുന്‍പ് പിന്‍പുമുള്ള 45 - വിനനാഴികളെയാണ് അഭിജിത് മുഹൂര്‍ത്തം എന്നു പറയുന്നത്. ഇതില്‍ മദ്ധ്യാഹ്നത്തിന് മുമ്പുള്ള സമയം ഏറ്റവും ശ്രേയസ്കരമാണ്.

      അഭിജിത് മുഹൂര്‍ത്തത്തില്‍ ഉല്‍പാദം, വിഷ്ടി, വ്യതിപാദം മുതലായ എല്ലാ ദോഷങ്ങളെയും ഹനിക്കപ്പെടുന്നു. തെക്കേ ദിക്ക് ഒഴിച്ച് മറ്റു ദിക്കുകളിലേക്ക് അഭിജിത് മുഹൂര്‍ത്ത സമയം യാത്ര പുറപ്പെട്ടാല്‍ കാര്യസാദ്ധ്യം ഉണ്ടാകുകയും ചെയ്യും. "ചന്ദ്രാത്മജ സ്യാത ഭിജിന്‍ മുഹൂര്‍ത്തം" വര്‍ജ്ജ്യമെന്ന് അടുത്ത പദ്യത്തില്‍ സൂചിപ്പിക്കുന്നു. അതായത് ബുധനാഴ്ച മാത്രം ഗുളിക നാഴികയും മദ്ധ്യാഹ്നത്തിനു ശേഷം രാഹുകാലവും വരുന്നതിനാലായിരിക്കണം ബുധനാഴ്ച അഭിജിത് മുഹൂര്‍ത്തം വര്‍ജ്ജ്യമെന്ന് പറയാന്‍ കാരണം.