Friday, July 26, 2013

ദേവതകളും പ്രധാന വഴിപാടുകൾ & നൈവേദ്യവും


ഗണപതിയുടെ ഇഷ്ടപുഷ്പം കറുകപ്പുല്ലാണ്. പ്രിയപ്പെട്ട നിവേദ്യം മോദകമാണ്. ഹോമങ്ങളിൽ പ്രധാനം അഷ്ടദ്രവ്യ ഗണപതിഹോമമാണ്. പ്രധാന അർച്ചന അഷ്‌ടോത്തരവും ഗണപതി സൂക്താർച്ചനയുമാണ്. ഗണപതിക്കായി വഴിപാടുകൾ നടത്തുന്നത് പ്രതിബന്ധങ്ങൾ നീങ്ങിക്കിട്ടുന്നതിനാണ്. അതുപോലെ വിദ്യാവിജയവും സിദ്ധിക്കും. പ്രതിബന്ധങ്ങൾ നീക്കാൻ ഗണപതിക്കായി നാളികേരമുടയ്ക്കുന്നതും പ്രത്യേക വഴിപാടായി നടത്താറുണ്ട്.

സരസ്വതിയുടെ പ്രിയപുഷ്പം താമരയാണ്. പഞ്ചാമൃതം, പഴം, ത്രിമധുരം എന്നിവയൊക്കെ സരസ്വതിക്ക് നിവേദിക്കാറുണ്ട്. സാരസ്വതസൂക്ത പുഷ്പാഞ്ജലിയാണ് പ്രധാന അർച്ചന. വിദ്യാർത്ഥികൾക്ക് വിജയവും സാഹിത്യകാരന്മാർക്ക് കവിത്വസിദ്ധിയുമാണ് ഇവയുടെ ഫലങ്ങൾ.

മഹാവിഷ്ണുവിന് ഇഷ്ടപുഷ്പം തുളസിയാണ്. എന്നാൽ തെച്ചി, മന്ദാരം തുടങ്ങിയവയും വിഷ്ണുപൂജയ്ക്ക് ഉപയോഗിക്കാം. ഭാഗ്യസൂക്തം, വിഷ്ണുസൂക്തം, വിഷ്ണുസഹസ്രനാമം എന്നിവകൊണ്ടെല്ലാം മഹാവിഷ്ണുവിന് അർച്ചന നടത്താം. സുദർശന ഹോമമാണ് മഹാവിഷ്ണുവിനായി നടത്തുന്ന പ്രധാന ഹോമം. 

വരാഹമൂർത്തിയുടെ ഇഷ്ടപുഷ്പം തുളസിയാണ്. നിവേദ്യം അപ്പവും നെയ്പായസവും. വരാഹമൂർത്തിക്ക് നിവേദ്യം കഴിക്കുന്നതിലൂടെ വിദ്യാവിജയവും വേദപാണ്ഡിത്യവും ഉണ്ടാകുമെന്നാണ്.

ഗർഭരക്ഷാംബിക ശിവക്ഷേത്രം-കുംഭകോണo, തമിഴ്‌നാട്‌

തമിഴ്‌നാട്ടിൽ കുംഭകോണത്തിനടുത്ത് തിരുക്കരുകാവൂരിൽ ശില്പകലാ സൗന്ദര്യം നിറഞ്ഞ ഗോപുരത്തോടു കൂടിയ ഒരു ശിവക്ഷേത്രമുണ്ട്. ഈ ശിവക്ഷേത്രം പക്ഷേ പ്രസിദ്ധമായിരിക്കുന്നത് ദേവിയുടെ പേരിലാണ്. 'കരുകാക്കും നായകി' എന്നാണ് ദേവിക്കു പ്രസിദ്ധി. ഗർഭിണികൾ സുഖപ്രസവമുണ്ടാകാനും, സന്താനങ്ങളില്ലാത്തവർ സന്താനലാഭത്തിനായും ഇവിടെയെത്തി പ്രാർത്ഥിക്കുന്നതിനാൽ ഈ ശിവക്ഷേത്രം ഗർഭരക്ഷാംബിക ക്ഷേത്രം എന്ന പേരിലാണ് പ്രശസ്തമായിരിക്കുന്നത്. ധാരാളം മുല്ലക്കൊടികൾ ക്ഷേത്ര പരിസരത്തുണ്ട്. അതിനാൽ ഇവിടെ ശിവൻ അറിയപ്പെടുന്നത് മുല്ലവന നാഥൻ, മാധവീവനേശ്വരൻ എന്നൊക്കെയാണ്. ക്ഷേത്രത്തിന് മുല്ലവനം, മാധവീവനം, കരുകാവൂർ, ഗർഭപുരി എന്നുമൊക്കെ പേരുകളുണ്ട്. ഉളി തൊടാതെ നിർമ്മിച്ച വിഗ്രഹമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ശിവനും, അംബികയ്ക്കും പുറമേ ഗണപതി, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ചണ്ഡികേശ്വരൻ, നാൽവർ തുടങ്ങിയ ദേവിദേവന്മാരുടെ പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രത്തിന്റെ ഈശകോണിലായി ഒരു ലിംഗ പ്രതിഷ്ഠയുമുണ്ട്. ഈ പ്രതിഷ്ഠ നടത്തിയത് ഗൗതമ മഹർഷിയാണെന്നാണ് വിശ്വാസം. അപ്പർ, ജ്ഞാനസംബന്ധർ, സുന്ദരമൂർത്തി നായനാർ തുടങ്ങിയവരുടെ തേവാരപ്പാട്ടുകളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.