Wednesday, August 21, 2013

മംഗല്യസിദ്ധിക്ക് - അരിയന്നൂര്‍ ശ്രീഹരികന്യകാക്ഷേത്രം


തൃശ്ശൂര്‍ ജില്ലയില്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലാണ്‌ പുരാതനവും പ്രസിദ്ധവുമായ അതിയന്നൂര്‍ ശ്രീ ഹരി കന്യകാക്ഷേത്രം. ഹരി കന്യാകാ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവുമാണിത്‌. തൃശൂരില്‍ നിന്നും ഗുരുവായൂരിലേയ്ക്കുള്ള യാത്രയില്‍ കുന്നംകുളം റൂട്ടില്‍ ചുണ്ടന്‍ വഴി അരിയന്നൂരിലെത്താം. ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട്‌ ഇരുന്നൂറ്‌ മീറ്റര്‍ പോയാല്‍ കിഴക്കേ നട. ഇടവഴിക്കു നേരെ ഉയരത്തിലാണ്‌ ക്ഷേത്രം. ഒരു കുന്നിന്‍ മുകളിലെന്നേ തോന്നൂ. പടികള്‍ കയറി എത്തുന്നിടത്ത്‌ കിഴക്കേഗോപുരവും തറയും. പുരാതനകാലത്തെ പെരുമ വിളിച്ചറിയിക്കുന്നതാണ്‌. കരിങ്കല്ലുകൊണ്ടുള്ള കട്ടിളപ്പടിയിലെ മുഴക്കോല്‍- ഇത്‌ പെരുന്തച്ഛന്റെ കുസൃതി. പെരുന്തച്ചന്‍ നിര്‍മ്മിച്ച ക്ഷേത്രവുമാണ്‌. വലിയ ബലിക്കല്ലും ബലിക്കല്‍പ്പുരയുമാണ്‌. നമസ്ക്കാരമണ്ഡപത്തിന്റെ തൂണിലും മച്ചിലും അര്‍ത്ഥഗര്‍ഭവും മനോമോഹനവുമായ ചിത്രങ്ങള്‍. വലിയയമ്പലത്തിന്റെ മുഖപ്പിലെ ശില്‍പവും വടക്കു പടിഞ്ഞാറേ കല്‍ത്തൂണിലെ കാളിയമര്‍ദ്ദനശില്‍പ്പവും ശ്രീകോവിലിന്റെ ഭിത്തിയിലും ബലിക്കല്‍പ്പുരയിലും കാണുന്ന ആനയുടെ രൂപങ്ങളുമെല്ലാം ക്ഷേത്രത്തിലെ കഥ പറയുന്ന കരിങ്കല്‍ ശില്‍പങ്ങളാണ്‌. ക്ഷേത്രത്തിലെ വലിയ കിണര്‍. അതിന്റെ വട്ടവും ആഴവും നിര്‍മിതിയുമെല്ലാം ആരിലും അത്ഭുതം ജനിപ്പിക്കും
.
ശ്രീകോവിലില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ശ്രീ ഹരികന്യക. അഞ്ചടിയിലധികം ഉയരമുള്ള വിഗ്രഹം. പഞ്ചലോഹം പൊതിഞ്ഞ്‌ ഗോളകയിറക്കിയ അഞ്ജനശില. ശിവനെ മോഹിച്ച കന്യക ചതുര്‍ബാഹു. കന്യകാ സങ്കല്‍പമായതുകൊണ്ട്‌ ഓട്ടംതുള്ളലോ കൂടിയാട്ടമോ പോലുള്ള കിരീടംവച്ച കലകള്‍ ഇവിടെ പാടില്ല. നാലമ്പലത്തിനുള്ളില്‍ രാജാക്കന്മാര്‍ക്ക്‌ പ്രവേശനമില്ല. കൊമ്പനാന പാടില്ല. കരിമരുന്നുപ്രയോഗം പാടില്ല. ശ്രീകോവിലില്‍ തന്നെ. അയ്യപ്പന്റെ സാന്നിധ്യവും. കന്നിമൂലയില്‍ ഗണപതിയും തെക്കുപടിഞ്ഞാറേ മൂലയില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ഭദ്രകാളിയുമുണ്ട്‌. നാലുപൂജയും മൂന്നുശിവേലികളുമുള്ള ക്ഷേത്രത്തില്‍ രാത്രി ശീവേലിക്ക്‌ നാല്‌ വിളക്കുവേണം. മുന്‍പിലും പിന്‍പിലും രണ്ടു വിളക്കുവീതം സ്ത്രീകളാണ്‌ പിടിക്കുക എന്നതും കന്യകാസങ്കല്‍പത്തിന്റെ പ്രത്യേകതയാണ്‌. അയ്യപ്പന്റെ അകമ്പടിയില്ലാതെ ദേവിയെ ക്ഷേത്രത്തിനു പുറത്ത്‌ എഴുന്നെള്ളിക്കാറില്ല. പ്രധാന വഴിപാട്‌ അടയാണ്‌. ഇത്‌ അപൂര്‍വ നിവേദ്യമായും അറിയപ്പെടുന്നു.

മണ്ഡലകാലത്ത്‌ മുപ്പതുദിവസം ഇവിടെ വിശേഷമാണ്‌. എല്ലാ ദിവസവും നവകവും മുപ്പതാം ദിവസം കളകാഭിഷേകവും നടക്കും. അന്നിവിടെ ചടങ്ങുകള്‍ തീര്‍ന്നാല്‍ പിന്നെ പതിനൊന്നുദിവസം ചൊവ്വല്ലൂരിലാണ്‌. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക വിശേഷമാണ്‌. എല്ലാ മാസവും കാര്‍ത്തികനാളില്‍ വാരം. കാര്‍ത്തിക നാള്‍ ഭഗവതിയുടെ ജന്മനക്ഷത്രം അന്നാണ്‌ വിശേഷമായ ഈ വാരം. വാരം ഇരിക്കലും വാരസദ്യയുമാണ്‌ മുഖ്യചടങ്ങുകള്‍. ഇവ രണ്ടും വാവുദിവസം വൈകുന്നേരമാണ്‌ നടക്കുക. ഋഗ്വേവേദം ചൊല്ലലും ജപവുമാണ്‌ വാരം ഇരിക്കല്‍. ഈ ചടങ്ങ്‌ പകലാണ്‌. എന്നാല്‍ വാരസദ്യ രാത്രിയിലും മേടത്തിലെ വിഷുവും എടവത്തിലെ അനിഴം പ്രതിഷ്ഠാദിനവും കര്‍ക്കടകമാസം രാമായണമാസമായും ആചരിച്ചുവരുന്നു. തിരുവോണവും നവരാത്രിയും പ്രധാനമാണ്‌. മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച വിശേഷമാണ്‌ ഈ മുറപ്പെട്ട്‌ എന്നറിയപ്പെടുന്നു. അന്ന്‌ അഖണ്ഡനാമജപവും തന്ത്രി പൂജയുമുണ്ട്‌. തന്ത്രി നടത്തുന്ന ഈ ഉഷപൂജ തന്ത്രി പുഷ്പാഞ്ജലി എന്ന നിലയില്‍ പ്രസിദ്ധവുമാണ്‌.

ക്ഷേത്രത്തിലെ ഉത്സവത്തിന്‌ അത്യപൂര്‍വ്വമായ താന്ത്രികാനുഷ്ഠാനങ്ങള്‍ ഉണ്ടെന്നുള്ളത്‌ പ്രസിദ്ധമാണ്‌. പഠാദി, ധ്വാജാദി, അങ്കുരാദി ഉത്സവങ്ങള്‍ സമ്മേളിക്കുന്ന പതിനഞ്ചുദിവസത്തെ ഉത്സവാഘോഷങ്ങള്‍ മീനമാസത്തിലെ മകയിരം നാളില്‍ തുടങ്ങും. ഏഴാം നാള്‍ പൂരം വരണം. ഉത്രത്തിന്‌ കൊടിയേറ്റ്‌. ഏഴുദിവസം ആറാട്ട്‌. ആറാട്ടുദിവസം പാണന്മാരുടെ പാട്ട്‌ ഉണ്ടാകും. അതുപോലെ ഉത്സവത്തോടനുബന്ധിച്ച്‌ മണ്ണാന്മാരുടെ പാട്ടും പറയര്‍ വേലയുമുണ്ടാകും. മണ്ണാന്മാരുടെ പാട്ടിനൊത്ത്‌ ഭഗവതിക്ക്‌ ചരടുവയ്ക്കുക എന്നൊരു ചടങ്ങുണ്ട്‌. പാട്ടിനൊടുവില്‍ നെല്ലും മലരും പൂവും. എല്ലാം കന്യകാസങ്കല്‍പത്തിലുള്ള അനുഷ്ഠാനങ്ങള്‍. കന്യകാസങ്കല്‍പത്തിലുള്ള ചിട്ടകളെല്ലാം പാലിക്കുന്നതുകൊണ്ട്‌ ഇന്നാട്ടിലെ കന്യകമാര്‍ സുന്ദരികളായിരിക്കുമെന്നും അവിവാഹിതരായി നില്‍ക്കേണ്ടിവരില്ലെന്നും പറയപ്പെടുന്നു.

No comments:

Post a Comment