പോരാട്ടങ്ങളുടെ വീര ചരിതമുറങ്ങുന്ന അങ്ങാടിപ്പുറം ക്ഷേത്രങ്ങളുടെ വിശുദ്ധിയും സുഗന്ധവും പരത്തുന്ന നാടുകൂടിയാണ്. പുരാതനവും പ്രൗഢ ഗംഭീരവുമായ സാംസ്കാരിക പാരമ്പര്യം അങ്ങാടിപ്പുറത്തിനു സ്വന്തമാണ്. കേരളത്തിലെ ഏറ്റവും പ്രാചീന രാജവംശമായിരുന്ന 'വള്ളുവരാജവംശത്തിന്റെ ആസ്ഥാനമായിരുന്നു മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന 'വെള്ളാട്ടങ്ങാടി. ഇന്നും വല്ലഭരാജാവിന്റെ 'കൊട്ടിച്ചിറ എഴുന്നെള്ളിപ്പ് കൊട്ടും കുരവയുമില്ലാതെ ഇവിടെ നടക്കാറുണ്ട്.
ഒരുകാലത്ത് വള്ളുവനാടിന്റെ വാണിജ്യസിരാകേന്ദ്രമായിരുന്നു ഇവിടം. കാലക്രമേണ പെരിയങ്ങാടിയായി പെരിന്തൽമണ്ണ മാറിയപ്പോൾ ഇവിടം 'അങ്ങാടിക്കിപ്പുറമായി, പിന്നീട് 'അങ്ങാടിപ്പുറമായി.... മരണം സുനിശ്ചിതമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ തിരുനാവായയിലെ മാമാങ്ക മഹോത്സവത്തിൽ 'നിലപാടുതറയിൽ ആത്മാഹുതിചെയ്ത 'ചാവേറുകളുടെ വീരസ്മൃതികൾ തുടിക്കുന്ന 'ചാവേർത്തറ യിൽനിന്നാണു പഴയ വള്ളുവനാടിന്റെയും ഇപ്പോഴത്തെ അങ്ങാടിപ്പുറത്തിന്റെയുമെല്ലാം ചരിത്രം തുടങ്ങുന്നത്.
തിരുമാന്ധാംകുന്ന് എന്ന പേരിന്റെ ഉദ്ഭവം മാന്ധാതാവ് മഹർഷിയിൽ നിന്നാണ്. സൂര്യവംശത്തിലെ പ്രഗത്ഭനായ രാജാവായിരുന്ന മാന്ധതാവിന്റെ ജനനം സാധാരണപോലെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നായിരുന്നില്ല. പിതാവിന്റെ തുടയിൽ നിന്നായിരുന്നത്രേ. ഭാഗവതത്തിൽ ഇതു പ്രതിപാദിക്കുന്നുണ്ട്. സുഖഭോഗങ്ങളിൽ മനംമടുത്ത മാന്ധാതാവ് രാജ്യഭാരമെല്ലാം ഒഴിഞ്ഞ് പരമപദം പ്രാപിക്കുന്നതിനു വേണ്ടി മഹാദേവനെ തപസ്സുചെയ്തു. സംപ്രീതനായ ശിവനോട് അങ്ങയെ എന്നും പൂജിക്കാൻ അങ്ങേക്കു പ്രിയപ്പെട്ട ഒരു ചിഹ്നം തരുമാറാകണം എന്നപേക്ഷിച്ചു. ശിവൻ കൈലാസത്തിൽ ഏറ്റവും വിശിഷ്ടമായ ശിവലിംഗം എടുത്തു കൊടുക്കുകയും ചെയ്തു. ആ ശിവലിംഗം ഭൂമിയിൽ വച്ച് ആരാധിച്ച സ്ഥലമാണ് ഇപ്പോഴത്തെ അങ്ങാടിപ്പുറം ക്ഷേത്രസങ്കേതമെന്നാണു വിശ്വാസം. പിന്നീട് തപസ്വിയായി മാറിയ മാന്ധാതാവ് മഹർഷിയുടെ പേരിൽ തിരുമാന്ധാംകുന്ന് ക്ഷേത്രം അറിയപ്പെട്ടു എന്നാണ് ഐതിഹ്യം.
നിത്യപൂജ ചെയ്തിരുന്ന ശിവലിംഗം തിരിച്ചുവാങ്ങാനായി പാർവതി കൈലാസത്തിൽനിന്നയച്ച ഭദ്രകാളി ഭൂതഗണങ്ങളോടു കൂടി ഇവിടെയെത്തിയെന്നും ഐതിഹ്യത്തിനു തുടർച്ചയുണ്ട്. എന്നാൽ, മാന്ധാതാവ് മഹർഷിയുടെ ഭക്തിപാരവശ്യത്തിൽ സംപ്രീതയായി പാർവതി ബിംബം തിരിച്ചുവാങ്ങാതെ മഹാദേവനോടു കൂടി ആ ശിവലിംഗത്തിൽ വിലയം പ്രാപിച്ചുവത്രേ. പാർവതി, മാന്ധാതാവിൽ നിന്ന് ശിവലിംഗം തിരിച്ചുവാങ്ങാനായി അയച്ച ഭദ്രകാളിയാണു നാലമ്പലത്തിനുള്ളിൽ മാതൃശാലാ ശ്രീകോവിലിൽ സപ്തമാതൃകകളോടു കൂടി വടക്കോട്ട് അഭിമുഖമായി വിരാജിക്കുന്നത്. അതിനു മുന്നിലായി കിഴക്കോട്ട് അഭിമുഖമായി ശിവന്റെ ശ്രീകോവിലുമുണ്ട്.
എല്ലാവിധ ആഘോഷങ്ങളും ചടങ്ങുകളും മാനുഷപ്രതിഷ്ഠകളായ മാതൃശാലയിലെ ഭഗവതിക്കും ശിവനുമാണുള്ളത്. ശ്രീമൂലസ്ഥാനത്തു മൂന്നുനേരത്തെ പൂജകൾ മാത്രമാണുള്ളത്. പാർവതി പൂജിച്ചിരുന്നതിനാൽ ദേവപൂജ്യത്വവും മഹർഷി പൂജിച്ചിരുന്നതിനാൽ ഋഷിപൂജ്യത്വവും ഇപ്പോൾ മനുഷ്യരാൽ പൂജിച്ചുവരുന്നതിനാൽ മനുഷ്യപൂജ്യത്വവും എന്ന അത്യപൂർവ വൈശിഷ്ട്യമാണു ശ്രീമൂലസ്ഥാനത്തിനുള്ളത്. ഇവിടുത്തെ ചൈതന്യവർധനയ്ക്കായി മനുഷ്യനാൽ ഒന്നും കഴിയില്ലെന്നാണു വിശ്വാസം. അതുപോലെ നശിപ്പിക്കാനും മനുഷ്യനു സാധ്യമല്ലത്രേ. അതുകൊണ്ടാവണം, യുഗങ്ങൾക്കു ശേഷവും അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് സന്നിധാനം ഇന്നും ആരാധ്യമാകുന്നത്.
ഉത്സവങ്ങൾ
മാതൃശാല ഭഗവതിക്കു 11 ദിവസത്തെ പൂരവും ശിവന് ആറുദിവസത്തെ ഉത്സവവുമാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങൾ. ഇവ രണ്ടും ഒന്നിച്ചാണു നടത്തുന്നത്. മീനമാസത്തിലെ മകയിരം നക്ഷത്രദിവസം പൂരാഘോഷം തുടങ്ങും. അതിനുമുൻപായി എട്ടുദിവസത്തെ ദ്രവ്യ കലശവുമുണ്ട്. 11 ദിവസത്തിനിടയിൽ ഭഗവതിക്ക് 21 ആറാട്ടും ശിവന് ഒരു ആറാട്ടുമാണുള്ളത്. ചിങ്ങമാസത്തിൽ തൃപ്പുത്തരി, കന്നിമാസത്തിൽ ആയില്യം നക്ഷത്രത്തിനു ഭഗവതിയുടെ പിറന്നാൾ ആഘോഷം, ശ്രീമദ് ഭാഗവത സപ്താഹം, വിജയദശമി, താലമാസം ഒന്നിലെ ആട്ടങ്ങയേറ് (ക്ഷേത്ര ഐതിഹ്യത്തോടു ബന്ധപ്പെട്ട ചടങ്ങാണിത്), തുലാമാസത്തിലെ ആദ്യവെള്ളിയാഴ്ചയിലെ മഹമംഗല്യപൂജ, വൃശ്ചികം ഒന്നുമുതൽ പൂരം കഴിയുന്നതുവരെ കളമെഴുത്തുപാട്ട്, ധനു ഒന്നുമുതൽ എട്ടുദിവസത്തെ ഋഗ്വേദ ലക്ഷാർച്ചന, മകരമാസത്തിലെ മകരച്ചൊവ്വ, കുംഭമാസത്തിൽ ശിവരാത്രി, ഞരളത്ത് സംഗീതോൽസവം, ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം, മേടം ഒന്നിനു വിഷുക്കണി, മിഥുനത്തിൽ മാന്ധാതാവ് മഹർഷി പ്രതിഷ്ഠാദിനം, കർക്കടകത്തിൽ ചാന്താട്ടം, നിറ എന്നിയും വിശേഷങ്ങളാണ്.
പൂജകൾ
ദിവസവും അഞ്ചുനേരത്തെ പൂജകളാണു ക്ഷേത്രത്തിലുള്ളത്.
രാവിലെ ആറിന് ഉഷപൂജ
ഒമ്പതരയ്ക്ക് പന്തീരടി പൂജ
പതിനൊന്നരയ്ക്ക് ഉച്ചപൂജ
വൈകിട്ട് നാലരയ്ക്ക് തിരിഞ്ഞുപന്തീരടി പൂജ
എട്ടുമണിക്ക് അത്താഴപൂജ
ശ്രീമൂലസ്ഥാനത്ത് രാവിലെ ഏഴിനും പതിനൊന്നിനും രാത്രി ഏഴരയ്ക്കുമാണു പൂജകൾ. വൃശ്ചികം ഒന്നുമുതൽ പൂരം വരെ നടക്കുന്ന കളംപാട്ട് അത്താഴപ്പൂജയ്ക്കു ശേഷമാണു നടത്തുന്നത്. ഉച്ചകഴിഞ്ഞ് നാലരമണിക്കു നിത്യപൂജയുള്ള ക്ഷേത്രം വിരളമാണ്. കോഴിക്കോട് സാമൂതിരി കോവിലകത്തേക്ക് വള്ളുവനാട്ടിൽനിന്ന് വിവാഹം ചെയ്തയച്ച ഒരു തമ്പുരാട്ടിയുടെ പ്രാർഥനയുടെ ഫലമായി അന്നത്തെ അത്താഴപൂജ നേരത്തെ നടത്താൻ മേൽശാന്തിക്ക് അരുളപ്പാടുണ്ടായത്രേ. ഇതിനു കാരണക്കാരനായ സാമൂതിരി ഈ പുജ്യ നിത്യവും നടത്തുന്നതിനുള്ള വക തിരുമാന്ധാംകുന്നിലേക്കു നീക്കിക്കൊടുത്തു ക്ഷമ ചോദിച്ചുവെന്നും പഴമക്കാർ പറയുന്നു. ഇതാണു പിന്നീടു തിരിഞ്ഞു പന്തീരടി പൂജയായി മാറിയത്.
അഭീഷ്ടസിദ്ധിക്കു മംഗല്യപൂജ
ശിവപാർവതി കുടുംബം പ്രപഞ്ചത്തിലെ മാതൃകാകുടുംബമാണെന്നു നാരദമഹർഷി പറയുന്നുണ്ട്. അതുകൊണ്ടാവണം, മാതാപിതാക്കളുടെ സാന്നിധ്യത്തിൽ സന്തോഷചിത്തനായ, ഭക്ഷണപ്രിയനായ ഉണ്ണിഗണപതിയുടെ സാന്നിധ്യം ശ്രീമൂലസ്ഥാനത്തിനെ പ്രപഞ്ചത്തിലെ ഒരു മാതൃകാ കുടുംബസങ്കേതമായി കാണുന്നത്. കുടുംബത്തിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും ശ്രീമൂലസ്ഥാനത്തു പ്രാർഥിക്കുന്നത് ഉത്തമമാണ്. ഈ ഉണ്ണിഗണപതി ക്ഷിപ്രപ്രസാദിയും മംഗല്യദാതാവുമാണ്. ഇഷ്ടമംഗല്യ പ്രാപ്തിക്കും സർവാഭിഷ്ടത്തിനും ഉണ്ണിഗണപതിക്കു നടത്തുന്ന 'മംഗല്യപൂജ ഏറെ പ്രസിദ്ധമാണ്. പായസം, പാൽപായസം, വെള്ളനിവേദ്യം, അപ്പം, അട, അവിൽ, മലര്, കദളിപ്പഴം, താംബൂലം, കറുക എന്നിങ്ങനെയുള്ള വിഭവസമൃദ്ധമായ നിവേദ്യങ്ങൾക്കൊണ്ടു ഗണപതിയെ സംപ്രീതനാക്കുന്ന ചടങ്ങാണു മംഗല്യപൂജ. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചോദിച്ചതെല്ലാം വാരിക്കോരി കൊടുക്കാൻ സർവസ്വാതന്ത്ര്യമുള്ള ഒരു കൊച്ചുകുട്ടിയുടെ ഭാവമാണ് ഇവിടുത്തെ ഗണപതി പ്രതിഷ്ഠയ്ക്ക് എന്നാണു പറയപ്പെടുന്നത്. അതിനാൽത്തന്നെയാണ് മറ്റു ഗണപതി ക്ഷേത്രങ്ങളിൽനിന്നും ഇവിടം വിഭിന്നമാകുന്നത്.
No comments:
Post a Comment